Thursday, 19 September 2024

ആയിരക്കണക്കിന് അഭയാർഥികളോട് 21 ദിവസത്തിനുള്ളിൽ യുകെ വിടാൻ ഹോം ഓഫീസ് നിർദ്ദേശം

നിലവിൽ ഹോട്ടലുകളിൽ താമസിക്കുന്ന ആയിരക്കണക്കിന് അഭയാർഥികളുടെ ബ്രിട്ടണിൽ തുടരാനുള്ള കോർട്ട് അപ്പീലുകൾ തള്ളി പോയ സാഹചര്യത്തിൽ അവരെ ഉടൻ ഒഴിപ്പിക്കാൻ ഹോം ഓഫീസ് തീരുമാനിച്ചു. ഹോം ഓഫീസിൽ നിന്നുള്ള ഒരു കത്തിലാണ് അഭയാർഥികളെ കുടിയൊഴിപ്പിക്കാനുള്ള നടപടി ഉടനടി പ്രാബല്യത്തിൽ വരുമെന്ന് ഇൻഡിപെൻഡൻഡ് കണ്ടെത്തിയത്. ഇതു കൂടാതെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രങ്ങളിലുള്ള ആളുകളുടെ എണ്ണം ക്രമാതീതമായി കൂടുന്നതായി ചാരിറ്റികൾ റിപ്പോർട്ട് ചെയ്തു.

ലോക്ക് ഡൗൺ ആരംഭിക്കുമ്പോൾ ഭവനരഹിതരായ ആളുകളിൽ പകുതിയോളം പേർക്ക് ലണ്ടനിൽ ഹോട്ടലും മറ്റ് താൽക്കാലിക താമസവും നൽകിയിരുന്നു. ചില അഭയാർഥികളെ ഹോം ഓഫീസ് ചെലവിൽ ഹോട്ടലുകളിലും മറ്റുചിലർക്ക് പ്രാദേശിക അധികാരികൾ താൽക്കാലിക ഹോട്ടൽ താമസസൗകര്യവും ആണ് ഒരുക്കിയിട്ടുള്ളത്.

സ്വമേധയാ യുകെ വിട്ട് സ്വന്തം രാജ്യത്തേയ്‌ക്ക് പോകുന്ന അഭയാർത്ഥികൾക്ക് സഹായം ലഭ്യമാണെന്നും അല്ലാത്തവർ എൻഫോഴ്‌സ്‌മെന്റ് നടപടികൾക്ക്‌ വിധേയമാകുമെന്ന് ഒരു ആഭ്യന്തര കാര്യാലയം വക്താവ് പറഞ്ഞു. എന്നാൽ സേഫ്റ്റി, കെയർ, താമസസൗകര്യം എന്നിവയ്ക്കുള്ള ഒരു മനുഷ്യന്റെ അവകാശം ഒരിക്കലും അവർ ജനിച്ച സ്ഥലത്തെയോ അവരുടെ കൈവശമുള്ള പേപ്പറുകളെയോ ആശ്രയിച്ചായിരിക്കരുതെന്ന് പൊതു താൽപ്പര്യ നിയമ കേന്ദ്ര വക്താവ് അഭിപ്രായപ്പെട്ടു. ലോക്ക് ഡൗണിനുശേഷം പൊതു ഫണ്ടുകളിൽ നിന്ന് യാതൊരു ധനസഹായവുമില്ലാത്തത് കുടിയേറ്റക്കാരെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഈ കഴിഞ്ഞ ജൂണിൽ പൊതു താൽപ്പര്യ നിയമ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിരുന്നു
 

Other News