Sunday, 06 October 2024

ആറു മാസം കൂടി വർക്ക് ഫ്രം ഹോം തുടർന്നാൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭീതിയിൽ ബ്രിട്ടണിലെ ഓഫീസ് സ്റ്റാഫുകൾ

ആറു മാസം വീട്ടിലിരുന്ന് ജോലി ചെയ്ത രണ്ടായിരം ഓഫീസ് ജീവനക്കാരുടെയിടയിൽ നടത്തിയ സർവേയിൽ പകുതിയിലേറെ പേർ മുമ്പത്തേതിനേക്കാൾ കൂടുതൽ ഒറ്റപ്പെടലും സമ്മർദ്ദവും അനുഭവിക്കുന്നതായി കണ്ടെത്തി. ആറു മാസം കൂടി വർക്ക് ഫ്രം ഹോം തുടർന്നാൽ കൂടുതൽ മാനസികാരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ബ്രിട്ടണിലെ ഓഫീസ് ജീവനക്കാരിൽ പത്തിൽ നാലുപേരും ഭയപ്പെടുന്നു. ഓഫീസിൽ അന്തരീക്ഷത്തിലുള്ള തമാശകളും ചർച്ചകളും ഇല്ലാതായതും വീഡിയോയിലൂടെയും കോളുകളിലൂടെയും ശരിയായി ആശയവിനിമയം നടത്താൻ കഴിയില്ലെന്ന തോന്നലും വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ പേഴ്സണൽ - പ്രൊഫഷണൽ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത് വെല്ലുവിളിയാകുന്നതും അസ്വസ്ഥതയ്ക്കും ടെൻഷനും സൃഷിക്കുന്ന ഘടകങ്ങളാണ്.

വിഷൻ ഡയറക്റ്റ് വഴി അഭിപ്രായം രേഖപ്പെടുത്തിയവരിൽ 42 ശതമാനം പേരും കഴിഞ്ഞ കുറച്ച് മാസങ്ങളിലായി പതിവിലും കൂടുതൽ മാനസിക സമ്മർദങ്ങളിലായിരുന്നതായി പറഞ്ഞു. വീട് വിട്ട് പുറത്തിറങ്ങാത്തത് തങ്ങളുടെ ശാരീരികാരോഗ്യത്തെ ബാധിച്ചതായി 20 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയുന്നവർ അങ്ങനെ തന്നെ ചെയ്യണം എന്നാണ് പുതിയ സർക്കാർ നിയന്ത്രണങ്ങൾ അന്വർത്ഥമാക്കുന്നത്. പുതിയ നിയമങ്ങൾ ഈ സാഹചര്യത്തിൽ അത്യാവശ്യം ആണെങ്കിലും, അത് മുമ്പത്തേക്കാൾ കൂടുതൽ നിരാശാജനകമാണെന്ന് പകുതിയിലേറെ സ്റ്റാഫുകളും പറഞ്ഞു.

ആളുകൾ കനത്ത നിരാശയിലാണെന്ന് അറിയാമെന്നും എന്നാൽ കോവിഡ്‌ വ്യാപനത്തോടൊപ്പം തന്നെ ഇനി വരുന്ന ശൈത്യകാല മാസങ്ങളും കൂടുതൽ ഭയപ്പെടുത്തുന്നതാണെന്ന് കോഗ്നിറ്റീവ് ബിഹേവിയറൽ, സൈക്കോഡൈനാമിക്, ഇഎംഡിആർ പ്രാക്ടീഷണർ ഡോ. ബെക്കി സ്പെൽമാൻ പറഞ്ഞു. സാമൂഹിക ഒറ്റപ്പെടൽ ജനങ്ങൾക്ക് ഒരു വെല്ലുവിളിയാകുമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.

വൺപോൾ വഴി പോൾ ചെയ്തവരിൽ 58 ശതമാനം പേർ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനെ നേരിടാനുള്ള വഴികൾ കണ്ടെത്താൻ ശ്രമിച്ചു. ജോലിക്ക് മുമ്പുള്ള നടത്തം (41 ശതമാനം), ചായ അല്ലെങ്കിൽ വർക്കിംഗ് ഡെസ്ക്കിൽ നിന്നുള്ള ചെറിയ ഇടവേളകൾ (54 ശതമാനം) അല്ലെങ്കിൽ പശ്ചാത്തലത്തിൽ ടിവി പ്ലേ ചെയ്യുന്നത് (24 ശതമാനം) എല്ലാം ഇതിൽ ഉൾപ്പെടുന്നു.
 

Other News