Sunday, 06 October 2024

ഇംഗ്ലണ്ടിൽ വ്യാഴാഴ്ച മുതൽ ഡിസംബർ 2 വരെ നാഷണൽ ലോക്ക് ഡൗൺ. സ്റ്റേ അറ്റ് ഹോമിന് നിർദ്ദേശം. നോൺ എസൻഷ്യൽ ഷോപ്പുകളും ഹോസ്പിറ്റാലിറ്റി സെക്ടറും അടച്ചിടും. സ്കൂളുകളും യൂണിവേഴ്സിറ്റികളും തുറന്നു പ്രവർത്തിക്കും.

ഇംഗ്ലണ്ടിൽ വ്യാഴാഴ്ച മുതൽ ഡിസംബർ 2 വരെ നാഷണൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. സ്റ്റേ അറ്റ് ഹോം നിർദ്ദേശം ഗവൺമെൻ്റ് പുറപ്പെടുവിച്ചു. എഡ്യൂക്കേഷൻ, വർക്ക്, മെഡിക്കൽ, ഫുഡ് ഷോപ്പിംഗ് എന്നിവയ്ക്ക് മാത്രമേ പുറത്ത് പോകാൻ അനുവാദമുള്ളൂ. നോൺ എസൻഷ്യൽ ഷോപ്പുകൾ, പബുകൾ, റെസ്റ്റോറൻ്റുകൾ എന്നിവ അടച്ചിടും. ടേക്ക് എവേകൾ തുറക്കും. സ്കൂളുകളും കോളജുകളും യൂണിവേഴ്സിറ്റികളും തുറന്നു പ്രവർത്തിക്കും. വ്യത്യസ്ത ഭവനങ്ങളിൽ നിന്നുള്ളവർ സമ്പർക്കത്തിൽ വരുന്നത് നിരോധിക്കും. ചൈൽഡ് കെയറിനെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിയുന്നതും ആളുകൾ വർക്ക് ഫ്രം ഹോം രീതി സ്വീകരിക്കണമെന്ന് ഗവൺമെൻ്റ് നിർദ്ദേശിച്ചു.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് വൈകുന്നേരം ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന ന്യൂസ് കോൺഫറൻസിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനു മുന്നോടിയായി ക്യാബിനറ്റ് മീറ്റിംഗ് നടന്നിരുന്നു. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയും ചീഫ് സയൻ്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസും പ്രധാനമന്ത്രിയോടൊപ്പം ന്യൂസ് കോൺഫറൻസിൽ പങ്കെടുത്തു. യുകെയിൽ കൊറോണ കേസുകളുടെ എണ്ണം ഇന്ന് ഒരു മില്യൺ കടന്നു. ഇന്ന് 21,915 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 326 കൊറോണ മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. കൊറോണയുടെ ആദ്യഘട്ടത്തിലുണ്ടായതിലും അധികം മരണങ്ങൾ വിൻ്റെറിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഉപദേശം ലഭിച്ചതിനെ തുടർന്നാണ് ഗവൺമെൻ്റ് രണ്ടാമതും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഫർലോ സ്കീം ഡിസംബർ വരെ ദീർഘിപ്പിക്കും. പുതിയ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ തിങ്കളാഴ്ച പാർലമെൻ്റിൻ്റെ പരിഗണനയ്ക്കായി സമർപ്പിക്കും. ബുധനാഴ്ച ഇതിൻമേൽ എം.പിമാർ വോട്ടു ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
 

Other News