Sunday, 06 October 2024

സമാധാന ചർച്ചയ്ക്ക് യുക്രെയിനും റഷ്യയും. യുക്രെയിൻ - ബെലാറൂസ് ബോർഡറിൽ റഷ്യയുടെയും യുക്രെയിൻ്റെയും പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും.

റഷ്യ - യുക്രെയിൻ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ ആശ്വാസമാകുന്ന ആദ്യ വാർത്തയെത്തി. സമാധാന ചർച്ചയ്ക്ക് യുക്രെയിനും റഷ്യയും തയ്യാറാണെന്ന പ്രഖ്യാപനം വന്നു. യുക്രെയിൻ - ബെലാറൂസ് ബോർഡറിൽ റഷ്യയുടെയും യുക്രെയിൻ്റെയും പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും. ഉപാധികളില്ലാത്ത ചർച്ചയ്ക്കാണ് ഇരുവിഭാഗങ്ങളും സമ്മതിച്ചിരിക്കുന്നത്. സമയവും സ്ഥലവും നിശ്ചയിച്ചിട്ടില്ലെങ്കിലും പ്രിപ്യാട്ട് റിവറിനു സമീപം ഇരു രാജ്യത്തിൻ്റെയും ഡിപ്ളോമാറ്റുകൾ കൂടിക്കാണാനാണ് സാധ്യത. ചർച്ചയ്ക്ക് തയ്യാറാണെന്ന് യുക്രെയിൻ പ്രസിഡൻ്റ് വോളോഡിമർ സെലൻസ്കി അറിയിച്ചു. ബെലാറൂസ് ലീഡർ അലക്സാണ്ടർ ലുകാഷെൻകോവുമായി നടത്തിയ ഫോൺ സംഭാഷണത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്.

ബെലാറൂസിൽ വച്ച് ചർച്ച നടത്താൻ ആദ്യം യുക്രെയിൻ വിസമ്മതിച്ചിരുന്നു. റഷ്യയുടെ സഖ്യ കക്ഷിയായ ബെലാറൂസിൽ വൻതോതിൽ റഷ്യൻ സൈന്യം തമ്പടിച്ചിരിക്കുന്നതും ബെലാറൂസ് യുക്രെയിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയാകുന്നതും മൂലമാണ് യുക്രെയിൻ ചർച്ചയ്ക്ക് തയ്യാറാകാതിരുന്നത്.

എന്നാൽ റഷ്യൻ പ്രസിഡൻ്റ് ന്യൂക്ളിയർ ഫോഴ്സസിന് ഹൈ അലർട്ട് നല്കിയത് സ്ഥിതിഗതിയിൽ മാറ്റം വരുത്തി. റഷ്യയ്ക്കെതിരെയുള്ള ബാങ്കിംഗ് സെക്ടറിലടക്കമുള്ള ഉപരോധങ്ങൾ മറ്റൊരു മഹായുദ്ധത്തിലേയ്ക്ക് നയിക്കാനുള്ള സാധ്യത ബെലാറൂസ് ലീഡർ അലക്സാണ്ടർ ലുകാഷെൻകോവ് യുക്രെയിൻ പ്രസിഡൻ്റുമായി പങ്കുവച്ചിരുന്നു.

Other News