Tuesday, 09 July 2024

ആധുനിക ബ്രിട്ടണിലും അടിമവേല. ദിവസവേതനം 50 പെൻസ്.

Premier News Desk

ബ്രിട്ടണിൽ അടിമവേല നടത്തിവന്ന സംഘത്തെ വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. പോളണ്ടിൽ നിന്നുള്ള ഭവന രഹിതർ, മുൻ തടവുകാർ, മദ്യത്തിന് അടിമകളായവർ എന്നിവരെയാണ് നല്ല ശമ്പളം വാഗ്ദാനം ചെയ്ത് ക്രിമിനൽ ഗാംഗ് യുകെയിൽ എത്തിച്ചത്. 400 പേർ ഇവരുടെ കീഴിൽ അടിമകളായി പണിയെടുത്തിരുന്നു. ഇവർക്ക് ദിവസവേതനമായി ലഭിച്ചിരുന്നത് 50 പെൻസായിരുന്നു. ഒരു വീടിന്റെ മുഴുവൻ ഡെക്കറേഷൻ നടത്തുന്നതിന് പ്രതിഫലമായി ഒരു അടിമയ്ക്ക് ലഭിച്ചത് ഒരു ചിക്കനും കോഫിയുമാണ്.

2 മില്യണോളം പൗണ്ട് ഗാംഗിനു നേതൃത്വം നല്കിയ ബ്രെസിൻസ്കി ഫാമിലി ഇങ്ങനെ സമ്പാദിച്ചു. തികച്ചും ദയനീയമായ സാഹചര്യങ്ങളിലാണ് അടിമപ്പണിക്കാർ കഴിഞ്ഞിരുന്നത്. മനുഷ്യരെ ഉത്പന്നങ്ങൾ എന്ന നിലയിൽ ക്രിമിനൽ ഗാംഗ് ഉപയോഗിക്കുകയായിരുന്നുവെന്ന് ജഡ്ജ് പറഞ്ഞു. കുടിവെള്ളത്തിനായി കനാലുകളെയും ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെയുമാണ് അടിമകൾ ആശ്രയിച്ചിരുന്നത്. 17 വയസു മുതൽ 60 വയസു വരെ പ്രായമുള്ള ഇവരെ ബിർമ്മിങ്ങാം ഏരിയയിൽ ഒൻപത് വ്യത്യസ്ത വീടുകളിലായാണ് താമസിപ്പിച്ചത്. ക്രിമിനൽ ഗാംഗിനെ നാലു മുതൽ 11 വർഷം വരെ ജഡ്ജ് തടവിന് വിധിച്ചു.

Other News