Sunday, 06 October 2024

റഷ്യൻ ഓയിലും ഗ്യാസും ബഹിഷ്കരിക്കാൻ അമേരിക്കയും യൂറോപ്പും തയ്യാറെടുക്കുന്നു. ബ്രിട്ടണിൽ ഡീസൽ വില ലിറ്ററിന് 1.6 പൗണ്ട് കടന്നു.

റഷ്യൻ ഓയിലും ഗ്യാസും ബഹിഷ്കരിക്കാൻ അമേരിക്കയും യൂറോപ്പും തയ്യാറെടുക്കുന്നുവെന്ന വാർത്ത സ്ഥിരീകരിക്കപ്പട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ബ്രെൻ്റ് ക്രൂഡ് ഓയിൽ ഒരു ബാരലിന് വില 139 പൗണ്ടിലെത്തി. ഇതേത്തുടർന്ന്  ബ്രിട്ടണിലും ഡീസൽ, പെട്രോൾ വിലകൾ വീണ്ടും വർദ്ധിച്ചു. ഡീസലിന് ലിറ്ററിന് 1.61 പൗണ്ടും പെട്രോളിന് 1.55 പൗണ്ടുമാണ് ഞായറാഴ്ചത്തെ വില.

തുടർച്ചയായുണ്ടാകുന്ന ഡീസൽ, പെട്രോൾ വിലക്കയറ്റം ബ്രിട്ടണിലെ സമ്പദ് വ്യവസ്ഥയിൽ കാര്യമായ ബാദ്ധ്യത ഉണ്ടാക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. യുകെയിലെ സാധാരണ മോട്ടോറിസ്റ്റുകൾ കൂടുതലും പെട്രോൾ ഉപയോഗിക്കുമ്പോൾ വാനുകളും ട്രക്കുകളും ഡീസലിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്. 55 ലിറ്റർ ടാങ്ക് നിറയ്ക്കുന്നതിന് പെട്രോളിന് 85 പൗണ്ടോളം ചിലവാണ് വരുന്നത്. ഒരു വർഷം മുൻപ് 1.25 പൗണ്ടായിരുന്ന പെട്രോൾ വിലയാണ് 1.55 പൗണ്ടിൽ എത്തി നിൽക്കുന്നത്.

ഫ്യുവൽ വില നിയന്ത്രിക്കാൻ വാറ്റ് നിരക്കിൽ കുറവു വരുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പെട്രോളിനും ഡീസലിന്നും 20% വാറ്റാണ് നിലവിൽ ഈടാക്കുന്നത്. ഇത് 15 ശതമാനമായി കുറയ്ക്കണമെന്ന് വിവിധ ഇൻഡസ്ട്രികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

Other News