Sunday, 06 October 2024

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വീണ്ടും ഉയർത്തി. നാണയപ്പെരുപ്പം 13 ശതമാനത്തിലേയ്ക്ക്. ഒരു വർഷം നീണ്ട സാമ്പത്തിക മാന്ദ്യത്തിനും സാധ്യത.

 

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വീണ്ടും ഉയർത്തി. ബാങ്കിൻ്റെ മോണിട്ടറി പോളിസി കമ്മിറ്റിയാണ് ഇന്ന് പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചത്. 1.25% ആയിരുന്ന ബേസ് റേറ്റ് അര ശതമാനം കൂട്ടി 1.75% ആയാണ് നിശ്ചയിച്ചിരിക്കുന്നത്. കമ്മിറ്റിയിലെ ഒൻപത് അംഗങ്ങളിൽ എട്ടു പേരും നിരക്ക് കൂട്ടുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കഴിഞ്ഞ 28 വർഷത്തിനിടയിലെ ആദ്യമായാണ്  ഇത്രയും വർദ്ധനവ് പലിശ നിരക്കിൽ ഒറ്റത്തവണ വരുത്തുന്നത്.

നാണയപ്പെരുപ്പം 13 ശതമാനത്തിലേയ്ക്ക് എത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിലയിരുത്തി. ഇത് കഴിഞ്ഞ 45 വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരിക്കും. ഗ്യാസ്, ഇലക്ട്രിസിറ്റി നിരക്ക് കുത്തനെ ഉയരുന്നതുമൂലമാണിത്. ഒക്ടോബറോടെ ശരാശരി എനർജി  ബിൽ 3,500 പൗണ്ടിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. മാസം തോറും 300 പൗണ്ടോളം ഓരോ ഗാർഹിക ഉപഭോക്താവും നല്കേണ്ടി വരുമെന്ന സ്ഥിതിയിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

ഒരു വർഷം നീണ്ട സാമ്പത്തിക മാന്ദ്യത്തെയും ബ്രിട്ടൺ അഭിമുഖീകരിക്കാനാണ് സാധ്യതയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചിപ്പിച്ചു. ഈ വർഷത്തെ അവസാന മൂന്നു മാസവും അടുത്ത വർഷം അവസാനം വരെയും ബ്രിട്ടൻ്റെ സമ്പദ് വ്യവസ്ഥ ചുരുങ്ങും. നാണയപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തിയത്. നാണയപ്പെരുപ്പം രണ്ടു ശതമാനത്തിൽ നിലനിർത്തണമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.

Other News