Sunday, 06 October 2024

പൗണ്ടിൻ്റെ മൂല്യം വീണ്ടും ഇടിഞ്ഞു. ചാൻസലർ പ്രഖ്യാപിച്ച ടാക്സ് ഇളവുകളിൽ കരുതലോടെ പ്രതികരിച്ച് ഇൻവെസ്റ്റേഴ്സ് മാർക്കറ്റ്.

പൗണ്ടിൻ്റെ മൂല്യം വീണ്ടും ഇടിഞ്ഞു. ഏഷ്യൻ ട്രേഡ് മാർക്കറ്റിൽ ഒരു പൗണ്ടിന് 1.03 ഡോളർ എന്ന റെക്കോർഡ് വിലയിടിവ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് 1.05 ഡോളർ എന്ന നിലയിലേയ്ക്ക് മെച്ചപ്പെട്ടു. ഒരു പൗണ്ടിന് 1.09 യുറോ എന്നതാണ് യൂറോപ്യൻ മാർക്കറ്റിലെ സ്ഥിതി. യൂറോയ്ക്കെതിരായ 14 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തപ്പെട്ടത്. ചാൻസലർ പ്രഖ്യാപിച്ച ടാക്സ് ഇളവുകളിൽ കരുതലോടെയുള്ള പ്രതികരണമാണ് ഇൻവെസ്റ്റേഴ്സ് മാർക്കറ്റിൽ നിന്നും ഉണ്ടായിരിക്കുന്നത്.

ജനുവരിയിൽ വീണ്ടും ടാക്സ് ഇളവുകൾ നല്കുമെന്ന് ചാൻസലർ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച പ്രഖ്യാപിച്ച 45 ബില്യൺ പൗണ്ടിൻ്റെ ഇളവുകൾക്ക് പുറമേയാണിത്. കൂടുതൽ ടാക്സ് ഇളവുകൾ മൂലം രാജ്യം ഉയർന്ന കടമെടുപ്പിലേയ്ക്ക് നീങ്ങുമെന്ന ആശങ്ക മാർക്കറ്റിൽ ദൃശ്യമാണ്. പൗണ്ടിൻ്റെ വിലയിടിവു മൂലം ഡോളറിൽ വിനിമയം നടക്കുന്ന ഗ്യാസ്, ഓയിൽ എന്നിവയുടെ ഇറക്കുമതിക്ക് കൂടുതൽ പൗണ്ട് നൽകേണ്ടി വരും. ഇത് ഫ്യുവൽ വില ഉയരാൻ കാരണമാകും. നാണ്യപ്പെരുപ്പം റെക്കോർഡ് നിലയിൽ എത്തിയതിനാൽ നിത്യോപയോഗ വിപണിയിലുണ്ടാകുന്ന ചലനങ്ങൾ സാധാരണക്കാരൻ്റെ കുടുംബ ബഡ്ജറ്റ് തകർക്കും.

വെള്ളിയാഴ്ചത്തെ മിനി ബഡ്ജറ്റിൽ അടിസ്ഥാന ടാക്സ് നിരക്ക് 19 പെൻസായി ചാൻസലർ കുറച്ചിരുന്നു. എന്നാൽ ഉയർന്ന ടാക്സ് ബാൻഡ് 45 പെൻസിൽ നിന്ന് 40 പെൻസായി താഴ്ത്തുകയും ചെയ്തു. ഉയർന്ന വരുമാനക്കാരെ സഹായിക്കുന്ന സമീപനത്തിനെതിരേ രാജ്യമെമ്പാടും വിമർശനമുയർന്നിട്ടുണ്ട്. നാണ്യപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് ഉയർത്തേണ്ടതായി വരും. ഇത് മോർട്ട്ഗേജുകളുടെയും ബാങ്ക് ലോണുകളുടെയും നിരക്ക് ഉയർത്തും.

അധികാരത്തിലെത്തിയാൽ £150K ടാക്സ് ബാൻഡ് തിരികെ കൊണ്ടുവരുമെന്ന് ലേബർ പാർട്ടി ലീഡർ കെയ്ർ സ്റ്റാമർ പ്രഖ്യാപിച്ചുണ്ട്. ലിവർപൂളിൽ ഇന്നലെ തുടങ്ങിയ ലേബർ പാർട്ടി കോൺഫറൻസിലാണ് ചാൻസലർ ക്വാസി കാർട്ടെംഗിൻ്റെ ടാക്സ് ഇളവ് പ്ളാനിനെതിരായ നിലപാട് സ്റ്റാമർ സ്വീകരിച്ചത്. ഉയർന്ന വരുമാനക്കാരായ 660,000 പേർക്ക് വൻ സാമ്പത്തിക ആനുകൂല്യം നൽകുന്ന ചാൻസലറുടെ തീരുമാനം റദ്ദാക്കുമെന്നാണ് ലേബർ പാർട്ടി നയം. ടാക്സ് ഇളവിലൂടെ £150,000 ലധികം വരുമാനമുള്ളവർക്ക് 10,000 പൗണ്ടോളം ടാക്സ് കുറച്ചുകൊടുത്താൽ മതിയാകും. ഉയർന്ന വരുമാനക്കാർക്ക് ഇത്തരമൊരു ആനുകൂല്യം ആവശ്യമില്ലെന്ന നിലപാടിലാണ് ലേബർ പാർട്ടി.

അടിസ്ഥാന ടാക്സ് നിരക്ക് 19 പെൻസായി കുറച്ചത് തുടരണമെന്നാണ് ലേബർ പാർട്ടിയുടെ നയം. വർക്കിംഗ് ക്ളാസിലുള്ളവർക്ക് ടാക്സ് ബാധ്യത കുറയ്ക്കണമെന്നാണ് ലേബർ പാർട്ടി ആഗ്രഹിക്കുന്നതെന്ന് സ്റ്റാമർ പറഞ്ഞു. അതിനാലാണ് നാഷണൽ ഇൻഷുറൻസ് നിരക്ക് ഉയർത്താനുള്ള തീരുമാനത്തെ പാർട്ടി എതിർത്തത്. ക്വാസി കാർട്ടെംഗ് പ്രഖ്യാപിച്ച വളർച്ചാ പദ്ധതി വിരൽ ചൂണ്ടുന്നത്, കഴിഞ്ഞ 12 വർഷത്തെ കൺസർവേറ്റീവ് ഗവൺമെൻ്റിൻ്റെ ഭരണം സാമ്പത്തിക പരാജയത്തിലേയ്ക്ക് രാജ്യത്തെ നയിച്ചുവെന്നാണെന്ന് ഷാഡോ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു.

Other News