Sunday, 06 October 2024

ഗവൺമെൻ്റ് യുടേൺ... ടോപ്പ് റേറ്റ് ടാക്സ് ഇളവ് പിൻവലിച്ചു

ടോപ്പ് റേറ്റ് ടാക്സ് ഇളവ് പിൻവലിക്കാൻ ഗവൺമെൻ്റ് തീരുമാനിച്ചു. കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും പ്രതിപക്ഷത്തുനിന്നും കടുത്ത എതിർപ്പ് ഉണ്ടായതിനെ തുടർന്നാണ് ചാൻസലർ ക്വാസി കാർട്ടെംഗിൻ്റെ നടപടി. പാർലമെൻറിൽ ടാക്സ് ഇളവിനെതിരെ വോട്ട് ചെയ്യുമെന്ന് സീനിയർ ടോറി നേതാവായ മൈക്കൽ ഗോവ് സൂചിപ്പിച്ചിരുന്നു. ടാക്സ് ഇളവ് ചെയ്യുന്ന ഭേദഗതി പാർലമെൻറ് വോട്ടിംഗിൽ പരാജയപ്പെടുമെന്ന് ഗ്രാൻറ് ഷാപ്സും പ്രസ്താവിച്ചു. കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിലും ഗവൺമെൻ്റിനെതിരായ വികാരം പ്രതിഫലിച്ചു. ഇതേത്തുടർന്നാണ് ചാൻസലർ തീരുമാനം മാറ്റിയത്. ടോപ്പ് റേറ്റ് ടാക്സ് ഇളവ് ചാൻസലറുടെ തീരുമാനമെന്ന് പ്രധാനമന്ത്രി ലിസ് ട്രസ് പറഞ്ഞിരുന്നു. ക്യാബിനറ്റിൽ ഇക്കാര്യം പൂർണമായും ചർച്ച ചെയ്തിരുന്നില്ലെന്നും ലിസ് ട്രസ് സൂചിപ്പിച്ചു. മിനി ബഡ്ജറ്റിനെ തുടർന്ന് പൗണ്ടിൻ്റെ ഡോളറുമായുള്ള മൂല്യത്തിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. ചാൻസലറുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി ലേബർ പാർട്ടി കുറ്റപ്പെടുത്തി.

അടുത്ത പൊതു തെരഞ്ഞെടുപ്പിൽ  ലിസ് ട്രസിന് കൺസർവേറ്റീവ് പാർട്ടിയെ വിജയത്തിലേയ്ക്ക് നയിക്കാൻ പറ്റുമോയെന്ന കാര്യത്തിൽ പാർട്ടി നേതാക്കൾ സംശയം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി പദമേറ്റിട്ട് ഒരു മാസമാകുന്നതിനു മുമ്പെ പ്രധാനമന്ത്രിയ്ക്കെതിരെ പടയൊരുക്കം ആരംഭിച്ചു കഴിഞ്ഞു. മിനി ബഡ്ജറ്റിനെ തുടർന്ന് ഫൈനാൻഷ്യൽ മാർക്കറ്റിൽ ഉണ്ടായ പ്രതിസന്ധിയാണ് ലിസ് ട്രസിന് ദോഷകരമാകുന്നത്. സമ്പന്നരെ പിന്തുണയ്ക്കുന്ന പാർട്ടിയാണ് കൺസർവേറ്റീവ് എന്ന പ്രതീതി സൃഷ്ടിക്കുന്ന നടപടിയാണ് ഗവൺമെൻ്റിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ടോറി ലീഡർ മൈക്കൽ ഗോവ് പറഞ്ഞു.

ബ്രിട്ടൻ്റെ ഫൈനാൻഷ്യൽ മാർക്കറ്റിലുണ്ടായ അനിശ്ചിതത്വത്തെ തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് 65 ബില്യൺ പൗണ്ടിൻ്റെ ബോണ്ട് പർച്ചേസ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ അടിസ്ഥാന പലിശ നിരക്ക് ആവശ്യമെങ്കിൽ ഉയർത്തുമെന്ന് ബാങ്ക് സൂചിപ്പിച്ചു. ഇതേത്തുടർന്ന് നിരവധി മോർട്ട്ഗേജ് പ്രൊവൈഡർമാർ തങ്ങളുടെ ഡീലുകൾ താത്കാലികമായി നിറുത്തിവച്ചു. 1,000 ലധികം ഡീലുകൾ ഇതോടെ വിപണിയിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.

Other News