Sunday, 06 October 2024

ഇംഗ്ലണ്ടിലും വെയിൽസിലും കോവിഡ് ഇൻഫെക്ഷൻ നിരക്ക് കുറഞ്ഞു. ഫ്ളൂ വൈറസ് പടരുന്നു.

ഇംഗ്ലണ്ടിലും വെയിൽസിലും കോവിഡ് ഇൻഫെക്ഷൻ നിരക്ക് കുറഞ്ഞു. നോർത്തേൺ അയർലണ്ടിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. സ്കോട്ട്ലൻഡിലെ ട്രെൻഡ് സ്ഥീരികരിക്കപ്പെട്ടിട്ടില്ലെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റാ വ്യക്തമാക്കി. നിലവിൽ 1.9 മില്യൺ ആളുകൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 35 ൽ ഒരാൾക്ക് വീതം കോവിഡ് ഇൻഫെക്ഷനുണ്ട്. 70 വയസിനു മുകളിൽ പ്രായമുള്ളവരിൽ കോവിഡ് ഇൻഫെക്ഷൻ കൂടുതലായി കാണുന്നുണ്ട്.

കോവിഡ് ഇൻഫെക്ഷൻ മൂലം ഹോസ്പിറ്റൽ അഡ്മിഷൻ ആവശ്യമായി വരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. എന്നാൽ കോവിഡും ഫ്ളൂ വൈറസ് കേസുകളും വർദ്ധിച്ചാൽ ഈ വിൻ്ററിൽ എൻഎച്ച്എസ് സർവീസുകൾ സമ്മർദ്ദത്തിലാകും. വാക്സിൻ ലഭിക്കാൻ അർഹതയുള്ളവർ സൗകര്യം വിനിയോഗിക്കണമെന്ന് ഹെൽത്ത് അതോറിറ്റി അഭ്യർത്ഥിച്ചു. ഫ്ളൂ വൈറസ് രാജ്യത്താകമാനം പടരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഇതിൽ വർദ്ധനവ്‌ ദൃശ്യമാണ്. എല്ലാ പ്രായക്കാരെയും ഫ്ളൂ ബാധിക്കുന്നുണ്ടെന്നാണ് ഡാറ്റാ വ്യക്തമാക്കുന്നത്. 85 വയസിനു മുകളിൽ പ്രായമുള്ളവരാണ് ഫ്ളു ബാധിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്നവരിൽ ഭൂരിപക്ഷവും.

വിൻ്റർ ബഗായ റെസ്പിറ്റേറി സിൻസൈറ്റിയൽ വൈറസ് മൂലം ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. രണ്ടു വയസിൽ താഴെയുള്ള കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഫ്ളു ലക്ഷണങ്ങളുള്ള കുട്ടികളിൽ ശ്വാസതടസമോ, ഫീഡിംഗ് ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്താൽ 111 ൽ വിളിക്കുകയോ ജിപി അപ്പോയിൻ്റ്മെൻറ് എടുക്കുകയോ ചെയ്യണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു.

Crystal Media UK Youtube channel 

Other News