Sunday, 06 October 2024

ലാബിൽ കൃത്രിമമായി നിർമ്മിച്ച ബ്ളഡിൻ്റെ ക്ളിനിക്കൽ ട്രയൽ യുകെയിൽ തുടങ്ങി

ലാബിൽ കൃത്രിമമായി നിർമ്മിച്ച ബ്ളഡിൻ്റെ ക്ളിനിക്കൽ ട്രയൽ യുകെയിൽ തുടങ്ങി. ലോകത്ത് ആദ്യമായി നടക്കുന്ന ഈ പരീക്ഷണത്തിൽ 5 മുതൽ 10 മില്ലിലിറ്ററോളം മാത്രം ബ്ളഡ് മനുഷ്യരിൽ പഠനത്തിൻ്റെ ഭാഗമായി നല്കുകയാണ് ചെയ്തത്. രണ്ടു പേർക്ക്  കൃത്രിമ ബ്ളഡ് ട്രയലിൻ്റെ ഭാഗമായി നല്കി. പത്തോളം ആരോഗ്യവാന്മാരായ ആളുകളിലും ഇത് പരീക്ഷിക്കാനാണ് പദ്ധതി. നാലു മാസ ഇടവേളയിൽ രണ്ടു ഡോസ് ബ്ളഡാണ് ഇവർക്കു നല്കുന്നത്. ഒന്ന് സാധാരണ ബ്ളഡും മറ്റൊന്ന് കൃത്രിമ ബ്ളഡും. ഈ ബ്ളഡിൽ റേഡിയോ ആക്ടീവ് മറ്റീരിയൽ അടങ്ങിയിരിക്കും. ബ്ളഡ് ശരീരത്തിൽ എത്ര നാൾ നിലനിൽക്കുമെന്ന് ഇതിലൂടെ സയൻ്റിസ്റ്റുകൾക്ക് മനസിലാക്കാൻ കഴിയും.

ഭാവിയിൽ ബ്ളഡ് ട്രാൻസ്ഫ്യൂഷന് കൃത്രിമ ബ്ളഡ് ഉപയോഗിക്കാൻ സാധിക്കുമോ എന്നതാണ് ഇപ്പോൾ നടക്കുന്ന ക്ളിനിക്കൽ ട്രയലിൻ്റെ ഉദ്ദേശം. പ്രത്യേകിച്ചും അപൂർവ്വമായ ബ്ളഡ് ഗ്രൂപ്പുകൾ ഉള്ളവർക്ക് ഡോണർമാരെ ലഭ്യമല്ലാത്ത അവസരങ്ങളിൽ ഈ സംവിധാനം പ്രയോജനപ്പെടും. സിക്കിൾ സെൽ അനീമിയ പോലെ രോഗങ്ങളുള്ള സ്ഥിരമായി ബ്ളഡ് ട്രാൻസ്ഫ്യൂഷൻ ആവശ്യമായി വരുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ ട്രയൽ. ചില ബ്ളഡ് ടൈപ്പിന് ഡോണർമാർ വളരെ കുറച്ചു മാത്രമേ രാജ്യത്തുള്ളൂവെന്ന് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി പ്രഫസറായ പ്രൊഫസർ ആഷ്ലി ടോയ് പറഞ്ഞു. ഇന്ത്യയിൽ കണ്ടു പിടിക്കപ്പെട്ട അപൂർവ്വമായ ബോംബെ ബ്ളഡ് ഗ്രൂപ്പിൻ്റെ മൂന്ന് യൂണിറ്റ് ബ്ളഡ് മാത്രമേ യുകെയിൽ നിലവിൽ സ്റ്റോക്ക് ഉള്ളൂ.

എൻഎച്ച്എസ് ബ്ളഡ് ആൻഡ് ട്രാൻസ് പ്ളാൻറിൻ്റെ ബ്രിസ്റ്റോൾ, കേംബ്രിഡ്ജ്, ലണ്ടൻ എന്നീ ടീമുകൾ സംയുക്തമായാണ് ലാബിൽ നിർമ്മിക്കുന്ന ബ്ളഡിൻ്റെ ട്രയൽ നടത്തുന്നത്. ശ്വാസകോശത്തിൽ നിന്ന് ശരീര ഭാഗങ്ങളിലേയ്ക്ക് ഓക്സിജനെ എത്തിക്കുന്ന റെഡ് ബ്ളഡ് സെല്ലുകളെ കേന്ദ്രീകരിച്ചാണ് റിസർച്ച് പുരോഗമിക്കുന്നത്.
 

Other News