Tuesday, 09 July 2024

ക്രിസ്മസാകുമ്പോഴേയ്ക്കും ബ്രിട്ടണിൽ ഭവന രഹിതരായ കുട്ടികളുടെ എണ്ണം 135,000 ആയി ഉയരും.

ഭവന രഹിതരോ താത്കാലിക അഭയകേന്ദ്രങ്ങളിലോ താമസിക്കുന്നവരോ ആയ കുട്ടികളുടെ എണ്ണം ബ്രിട്ടണിൽ വർദ്ധിക്കുന്നു. ക്രിസ്മസാകുമ്പോഴേയ്ക്കും ബ്രിട്ടണിൽ ഭവന രഹിതരായ കുട്ടികളുടെ എണ്ണം 135,000 ആയി ഉയരും. ഹൗസിംഗ് ചാരിറ്റിയായ ഷെൽട്ടറിന്റെ കണക്ക് പ്രകാരം കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കാണിത്.

ഓരോ എട്ടു മിനിട്ടിലും ഒരു കുട്ടി വീതം ഭവനരഹിതമാകുന്നുണ്ടെന്നാണ് കണക്ക്. അതായത് ഒരു ദിവസം 183 കുട്ടികളിൽ വീതം ഈ ഗണത്തിൽ ചേർക്കപ്പെടുന്നുണ്ട്. ഈ നിരക്കിൽ ഡിസംബർ 25 ആകുമ്പോഴേയ്ക്കും ഇവരുടെ എണ്ണം 4000 കൂടി ഉയരും. ലണ്ടനിലാണ് ഏറ്റവും കൂടുതൽ ഭവന രഹിതരായ യുവജനങ്ങൾ ഉള്ളത്. 2019 ന്റെ ആദ്യം തലസ്ഥാനത്ത് ഇവരുടെ എണ്ണം 88,000 ആയിരുന്നു.

കൂടുതൽ ഭവന രഹിതരായ കുട്ടികളുള്ള 30 ബ്രിട്ടീഷ് ലോക്കൽ അതോറിറ്റികളിൽ 26 എണ്ണം ലണ്ടനിലാണ്. ന്യൂഹാം, ഹാരിങ്ങി, വെസ്റ്റ് മിൻസ്റ്റർ, കെൻസിംഗ്ടൺ ആൻഡ് ചെൽസി എന്നിവിടങ്ങളിൽ പന്ത്രണ്ടിൽ ഒരു കുട്ടി വീതം ഇതേ അവസ്ഥ അഭിമുഖീകരിക്കുന്നുണ്ട്. താത്ക്കാലിക അക്കോമഡേഷനിൽ താമസിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിൽ 51 ശതമാനം വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്.
 

Other News