പ്രോപ്പർട്ടി മാർക്കറ്റിലെ പ്രവചനങ്ങളെ മറികടന്ന് യുകെയിലെ വീടുകളുടെ ശരാശരി വില 3,000 പൗണ്ട് വർദ്ധിച്ചു

യുകെയിലെ വീടുകളുടെ ശരാശരി വിലയിൽ ഈ മാസം 3,000 പൗണ്ട് വർദ്ധനവ് രേഖപ്പെടുത്തി. യുകെ സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തിലും പ്രോപ്പർട്ടി മാർക്കറ്റ് പ്രവചനങ്ങളെ മറികടന്ന് നേട്ടം കൈവരിച്ചു. നിലവിലെ വർദ്ധനവ് കഴിഞ്ഞ 20 വർഷത്തിനിടയിലെ മാർച്ചിലെ സാധാരണ 1% ഉയർച്ചയ്ക്ക് താഴെയാണെങ്കിലും ഏറ്റവും പുതിയ റൈറ്റ്‌മൂവ് സർവ്വേ പ്രകാരം, വിചാരിച്ചതിലും വളരെ കൂടുതൽ സ്ഥിരത വിപണി കൈവരിച്ചതായാണ് റിപ്പോർട്ട്. മാർച്ചിൽ ശരാശരി വീട് വില £365,357 ആണ്. ഇത് മുൻ മാസത്തെ അപേക്ഷിച്ച് 0.8% വർദ്ധനവാണ്.

ലിസ് ട്രസ്സും ചാൻസലർ ക്വാസി ക്വാർട്ടെങ്ങും മുന്നോട്ടുവച്ച നയങ്ങൾ അന്താരാഷ്ട്ര നിക്ഷേപകരെ ഭയപ്പെടുത്തുകയും മോർട്ട്ഗേജ് ചെലവുകൾ കുതിച്ചുയരുകയും ചെയ്തപ്പോൾ, കഴിഞ്ഞ വർഷാവസാനത്തോടെ വർദ്ധിച്ച, കടമെടുപ്പ് ചെലവിൽ നിന്ന് വിപണി കരകയറുകയാണെന്ന് റൈറ്റ്മൂവ് പറഞ്ഞു. മോർട്ട്ഗേജുകളുടെ ശരാശരി നിരക്ക്  4.65% ആയി കുറഞ്ഞു. ഇത് കഴിഞ്ഞ വർഷം ഈ സമയത്ത് ഉണ്ടായിരുന്ന 2.48 ശതമാനത്തേക്കാൾ വളരെ കൂടുതലാണെങ്കിലും, കടം വാങ്ങുന്നതിനുള്ള ചെലവ് ഇനിയും കുറയുമെന്ന് എസ്റ്റേറ്റ് ഏജന്റ് നൈറ്റ് ഫ്രാങ്ക് പറഞ്ഞു.

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്കും ക്രെഡിറ്റ് സ്യൂസിയെ പ്രതിസന്ധിയിലാക്കിയതിനും ശേഷമുള്ള ബാങ്കിംഗ് മേഖലയിലെ പ്രക്ഷുബ്ധത കണക്കിലെടുത്ത്, അടിസ്ഥാന നിരക്കുകൾ ഉയർത്തുന്നതിനെക്കുറിച്ച് സെൻട്രൽ ബാങ്കുകളോട് വീണ്ടും ആലോചന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഫ്ലേഷൻ 11.1% എന്ന കൊടുമുടിയിൽ നിന്ന് 10.1% ആയി കുറഞ്ഞതായാണ് റിപ്പോർട്ട്. സമീപകാല സാമ്പത്തിക കണക്കുകൾ യുകെ മാന്ദ്യം കുറഞ്ഞതായാണ് കാണിക്കുന്നത്. മെച്ചപ്പെട്ട സാമ്പത്തിക അന്തരീക്ഷത്തെ തുടർന്ന് മാർച്ചിൽ വീടുകളുടെ വില ഉയർന്നു. എന്നാൽ ഫെബ്രുവരിയെ അപേക്ഷിച്ച്, വിലയിൽ മാറ്റമില്ലായിരുന്നുവെന്ന് റൈറ്റ്മൂവ് പറഞ്ഞു. വികസനത്തെ പിന്നോട്ട് വലിക്കുന്ന ഗവൺമെൻ്റിൻ്റെ നിരവധി  നയങ്ങൾ കാരണം ഇംഗ്ലണ്ടിൽ പുതിയ ഹൗസ് ബിൽഡിംഗ് നിരക്ക് കുറയുമെന്നാണ് ഹോം ബിൽഡേഴ്സ് ഫെഡറേഷൻ (എച്ച്ബിഎഫ്) നൽകുന്ന മുന്നറിയിപ്പ്. ഇത് രാജ്യത്തിന്റെ പാർപ്പിട പ്രതിസന്ധി രൂക്ഷമാക്കുമെന്നും സമീപകാല ചരിത്രത്തിൽ ഒരു വീട് സ്വന്തമാക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ട് നേരിടുന്ന സമയം ഇതാകുമെന്നും എച്ച്ബിഎഫ് പറഞ്ഞു. എന്നാൽ പ്രോപ്പർട്ടി വിദഗ്ധർ ഇപ്പോഴും 2023-ൽ മൊത്തത്തിൽ വിലയിടിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രോപ്പർട്ടി മാർക്കറ്റുമായി ബന്ധപ്പെട്ട ഘടകങ്ങൾക്കൊപ്പം തന്നെ ജീവിതച്ചെലവ് പ്രതിസന്ധികളും മോർട്ട്ഗേജ് നിരക്കുകളും പണപ്പെരുപ്പവും വളരെ ഉയർന്ന നിരക്കിലാണ് ഇപ്പോഴും തുടരുന്നത്.

ആദ്യമായി വാങ്ങുന്നവർക്കും, രണ്ടാം ഘട്ടം വാങ്ങുന്നവർക്കും വില യഥാക്രമം 0.5%, 0.4% വർദ്ധിച്ചു. ഉയർന്ന വിലയിലുള്ള വീടുകൾ 1.2% ഉയർന്ന് £658,702 ആയി. തലസ്ഥാനത്ത് 0.1% ഇടിവുണ്ടായപ്പോൾ, വടക്ക്-പടിഞ്ഞാറ് ഭാഗത്ത് 1.1% ഉം വടക്ക്-കിഴക്ക് 2% ഉം വർധിച്ച് ലണ്ടനിലെ വീടുകളുടെ വില പ്രതിമാസം വളരെ വേഗത്തിലാണ് ഉയരുന്നതെന്ന് പർപ്പിൾ ബ്രിക്ക്സിന്റെ ചീഫ് സെയിൽസ് ഓഫീസർ വിൻസ് കോർട്ട്നി പറഞ്ഞു. വ്യക്തവും സ്ഥിരതയുള്ളതുമായ ദേശീയ വിലനിർണ്ണയ പ്രവണതയില്ലാതെ വിപണി വളരെ അസ്ഥിരമാണെന്നും വിലകൾ എന്നെന്നേക്കുമായി ഇതുപോലെ തുടരില്ലെന്നും കോർട്ട്നി അഭിപ്രായപ്പെട്ടു. മാർക്കറ്റ് സ്ഥിരത കൈവരിക്കുന്നതിന് മുമ്പ് കുറച്ച് മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
 

Other News