20 ബില്യൺ പൗണ്ട് ചെലവിൽ സ്കോട്ട്ലൻഡിൽ നിന്ന് നോർത്തേൺ അയർലണ്ടിലേയ്ക്ക് 20 മൈൽ നീളമുള്ള ബ്രിഡ്ജ് നിർമ്മിക്കാനുള്ള സാധ്യതകൾ പരിശോധിച്ചു തുടങ്ങി.

സ്കോട്ട്ലൻഡിൽ നിന്ന് നോർത്തേൺ അയർലണ്ടിലേയ്ക്ക് 20 മൈൽ ബ്രിഡ്ജ് നിർമ്മിക്കാനുള്ള സാധ്യതകൾ പരിശോധിച്ചു തുടങ്ങി. വിവിധ ഡിപ്പാർട്ട്മെൻറുകളിൽപ്പെട്ട ഗവൺമെന്റ് ഒഫീഷ്യൽസ് ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധനകൾ തുടങ്ങി. 20 ബില്യൺ പൗണ്ടോളം ചിലവു വരുന്ന ഈ പദ്ധതി വളരെ അതിശയകരമായ ആശയമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറയുന്നത്. ഇത് തീർച്ചയായും പരിശോധിക്കേണ്ട സാധ്യത തന്നെയാണെന്ന് അയർലണ്ടിന്റെ പ്രധാനമന്ത്രി ലിയോ വാരാദ്കർ അഭിപ്രായപ്പെട്ടു.

ബ്രിഡ്ജിനേക്കാളും മുൻഗണന നല്കേണ്ട കാര്യങ്ങൾ വേറെയുണ്ടെന്നാണ് സ്കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി നേതാവ് നിക്കോള സ്റ്റർജൻ പറയുന്നത്. ഇതിനായി 20 ബില്യൺ പൗണ്ട് ചെലവഴിക്കാൻ പറ്റിയ സ്ഥിതി നിലവിലുണ്ടെങ്കിൽ അതിനായി മറ്റു പല മേഖലകളുമുണ്ടെന്ന് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ കൂടിയായ സ്റ്റർജൻ അഭിപ്രായപ്പെട്ടു. ബ്രിഡ്ജ് എന്ന ആശയം നിലവിൽ സ്കോട്ട്ലൻഡിൽ നിന്ന് നോർത്തേൺ അയർലണ്ടിലേയ്ക്കുള്ള ഫെറി സർവീസിന്റെ മറ്റൊരു രൂപം മാത്രമാമാണെന്നും ഇതിനുപയോഗിക്കുന്ന തുക യുകെയിലെ റെയിൽ, പോർട്ട് സംവിധാനങ്ങൾ നവീകരിക്കാൻ ഉപയോഗപ്പെടുത്തുന്നതാണ് അഭികാമ്യമെന്നും യുകെ ചേംബർ ഓഫ് ഷിപ്പിംഗ് നിർദ്ദേശിച്ചു.

പോർട്ട് പാട്രിക്കിൽ നിന്നും ലാർനെയിലേയ്ക്കോ അതല്ലെങ്കിൽ കാംപ് ബെൽ ടൗണിൽ നിന്ന് ആൻട്രിം കോസ്റ്റിലേയ്ക്കോ ബ്രിഡ്ജ് നിർമ്മിക്കാനുള്ള രണ്ട് ആശയങ്ങളാണ് പരിഗണിക്കപ്പെടുന്നത്. ഐറിഷ് സീയുടെ മുകളിലൂടെ ഉള്ള നിർമ്മാണത്തിന് രണ്ടാം ലോകമഹായുദ്ധസമയത്ത് ഇവിടങ്ങളിൽ ഉപേക്ഷിച്ചിട്ടുള്ള ആയുധക്കൂമ്പാരങ്ങൾ ഭീഷണിയാണെന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്. എന്നാൽ ഇത് മറികടക്കാവുന്നതേയുള്ളൂ എന്നാണ് ലീഡിംഗ് ആർക്കിടെക്ടുകൾ പറയുന്നത്. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് വ്യക്തിപരമായി താത്പര്യമുള്ള വിഷയമായതിനാൽ ഇതിന്റെ ഫീസിഫിളിറ്റി സ്റ്റഡി നടത്തുന്ന ഒഫീഷ്യലുകൾ 10 ഡൗണിംഗ് സ്ട്രീറ്റിൽ നേരിട്ട് കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്

Other News