Monday, 16 September 2024

ഒരു വര്‍ഷം കൊണ്ട് ബ്രിട്ടീഷ് ഗവണ്‍മെന്റിന് നഷ്ടപ്പെട്ടത് ആയിരക്കണക്കിന് മൊബൈലുകളും ലാപ്‌ടോപ്പുകളും

യു കെ ഗവണ്‍മെന്റിന് ഒരു വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് മൊബൈലുകളും ലാപ്‌ടോപ്പുകളും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. 12 മാസത്തിനുള്ളില്‍ കുറഞ്ഞത് 2004 തവണയായി യുകെ ഗവണ്‍മെന്റ് ജീവനക്കാരിൽ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആണ് ഇത്രയധികം ഉപകരണങ്ങള്‍. പ്രതിരോധ മന്ത്രാലയത്തിന്റെ 767 ഉം എച്ച്എംആര്‍സിയുടെ 288 ഉം ഉപകരണങ്ങളാണ് നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയി ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പ്രകാരം ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ഭൂരിഭാഗവും എന്‍ക്രിപ്റ്റ് ചെയ്ത് സുരക്ഷിതമാക്കിയവ ആണെങ്കിലും 200 എണ്ണം എന്‍ക്രിപ്റ്റ് ചെയ്യാത്തവയാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

തങ്ങളുടെ ജീവനക്കാര്‍ക്ക് കൂടുതല്‍ ഉപകരണങ്ങള്‍ ഉള്ളതിനാല്‍ കൂടുതല്‍ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതില്‍ കരസേന, റോയല്‍ നേവി, റോയല്‍ എയര്‍ഫോഴ്‌സ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളിലെ സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു. എന്‍ക്രിപ്ഷന്‍ ശക്തമാക്കാന്‍ ' കർശനമായ' നടപടിക്രമങ്ങളും നടപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ വിയാസാറ്റാണ് റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയ്തത്. 47 പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള 27 ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അപേക്ഷകള്‍ക്ക് 2018 ജൂണ്‍ 1 മുതല്‍ 2019 ജൂണ്‍ 1 വരെയുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് മറുപടി നല്‍കിയിരിക്കുന്നത്. 2,004 ഉപകരണങ്ങളില്‍ 1,474 എണ്ണം നഷ്ടപ്പെട്ടു. 347 എണ്ണം മോഷ്ടിക്കപ്പെടുകയും 183 എണ്ണം നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തു. 1,629 എണ്ണം അജ്ഞാത സ്ഥലത്ത് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യപ്പെട്ടവയാണ്. ഫോണുകളിലെ ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതും വിവരാവകാശ അപേക്ഷകള്‍ക്കുള്ള മറുപടിയില്‍നിന്നും ലഭിച്ചു.

ഡാറ്റാ സുരക്ഷയ്ക്കായി ദേശീയ സൈബര്‍-സുരക്ഷാ പദ്ധതി പ്രകാരം 1.9 ബില്യണ്‍ പൗണ്ടാണ് ചിലവഴിക്കുന്നതെന്നും യുകെ ഗവണ്‍മെന്റ് വക്താവ് പറഞ്ഞു. ആധുനിക സുരക്ഷാ നയങ്ങള്‍ അപകടസാധ്യതകള്‍ കുറച്ചതായും ഐടി രക്ഷാധികാരികള്‍ക്ക് ഫോണുകള്‍ വിദൂരമായി മായ്ക്കാനോ ജിപിഎസ് വഴി കണ്ടെത്താനോ ഇത് അനുവദിക്കുന്നതായും സര്‍റെ സര്‍വകലാശാലയിലെ പ്രൊഫ. അലന്‍ വുഡ്വാര്‍ഡ് പറഞ്ഞു. വിയാസാറ്റിന് ലഭിച്ച വിവര പ്രകാരം 249 സര്‍ക്കാര്‍ ഉപകരണങ്ങള്‍ മാത്രമാണ് കണ്ടെടുത്തത്. ശക്തമായ സുരക്ഷാ നയങ്ങള്‍ പാലിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് പ്രൊഫ. വുഡ്വാര്‍ഡ് പറഞ്ഞു.

Other News