Sunday, 06 October 2024

ഇംഗ്ലണ്ടില്‍ ഹോം സ്കൂളിംഗിലുള്ള കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. ഇവർക്കായി രജിസ്റ്റർ കൊണ്ടുവരുന്ന കാര്യം ഗവൺമെൻ്റിൻ്റെ പരിഗണനയിൽ.

ഇംഗ്ലണ്ടില്‍ ഹോം സ്കൂളിംഗിലൂടെ വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണം 13% ഉയര്‍ന്നതായി റിപ്പോര്‍ട്ട്. പല മാതാപിതാക്കള്‍ക്കും ഹോം സ്കൂളിംഗ് സൗകര്യമുപയോഗിച്ച് അനുയോജ്യമായ വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നില്ലെന്ന ആശങ്കയ്ക്കിടയിലാണിത്. ഗവണ്‍മെന്റ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 2018/19 ല്‍ 60,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഹോം സ്കൂളിംഗിലാണ്. അതിനു മുമ്പത്തെ വര്‍ഷം ഇത് 52,000 ആയിരുന്നു. 2015-16 ലെ സമാനമായ ഒരു സര്‍വേയില്‍ 37,000 സ്‌കൂള്‍ പ്രായമുള്ള കുട്ടികളെ ഹോം സ്കൂളിംഗിൽ
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തങ്ങളുടെ കുട്ടിയെ വീട്ടില്‍ തന്നെ പഠിപ്പിക്കാന്‍ തീരുമാനിച്ച ചില രക്ഷാകര്‍ത്താക്കള്‍ക്കും, യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നില്ലെന്ന ആശങ്കകളാണ് നൂറിലധികം ലോക്കൽ അതോറിറ്റികൾ ഉന്നയിച്ചതെന്ന് സ്‌കൂളുകളുടെ അഡ്ജുഡിക്കേറ്റർ ഷാന്‍ സ്‌കോട്ട് പറഞ്ഞു. ഇംഗ്ലണ്ടിലെ സ്‌കൂളുകളിൽ പോകുന്ന 8.8 മില്യൺ വിദ്യാര്‍ത്ഥികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹോം സ്കൂളിംഗ് താരതമ്യേന കുറവാണ്.
സ്‌കൂളില്‍ ഇല്ലെങ്കില്‍ കുട്ടികള്‍ എവിടെയാണെന്ന് മോനിട്ടർ ചെയ്യാൻ ലോക്കൽ അതോറിറ്റികളെ പ്രാപ്തരാക്കുന്നതിനായി ഹോം സ്കൂളിംഗിലുള്ള കുട്ടികള്‍ക്കായി ഒരു രജിസ്റ്റര്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ രൂപരേഖ നല്‍കിയിരുന്നു.

നമ്മുടെ യുവതലമുറയെ സംരക്ഷിക്കേണ്ട ബാധ്യത ഗവൺമെൻ്റിനുണ്ട്, കൂടാതെ ആധുനിക ബ്രിട്ടനിലെ ജീവിതത്തിനായി അവര്‍ തയ്യാറാണെന്ന് ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുമെന്നും വിദ്യാഭ്യാസ സെക്രട്ടറി ഡാമിയന്‍ ഹിൻഡ്സ് പറഞ്ഞു. ദുര്‍ബലരായ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ അവര്‍ക്ക് ഒരു സ്‌കൂള്‍ സ്ഥലത്തേക്ക് പ്രവേശിക്കുന്നത് എളുപ്പമാക്കുന്നതിനുള്ള വഴികള്‍ പരിശോധിക്കുമെന്നും അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതിനാല്‍ പ്രവേശന ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്ന പ്രൈമറി സ്‌കൂളുകളിലെ വര്‍ധനയും ഒഎസ്എ വാര്‍ഷിക റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നു.

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News