Thursday, 19 September 2024

വേൾഡ് ഹെൽത്ത് ഓർഗനൈസേഷനുള്ള ഫണ്ടിംഗ് അമേരിക്ക നിർത്തിവച്ചു. അടിസ്ഥാനപരമായ കടമ നിറവേറ്റുന്നതിൽ യുഎൻ ബോഡി സമ്പൂർണ്ണ പരാജയമെന്ന് ആരോപണം.

കൊറോണ പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടയിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷനുള്ള ഫണ്ടിംഗ് അമേരിക്ക നിർത്തിവച്ചു. WHO അടിസ്ഥാനപരമായ കടമ നിറവേറ്റുന്നതിൽ സമ്പൂർണ്ണ പരാജയമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആരോപണമുന്നയിച്ചു. കൊറോണ വൈറസിൻ്റെ വ്യാപനത്തിൻ്റെ തോത് WHO മറച്ചുവെച്ചതായി അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. രോഗം വ്യാപകമായതിൽ ചൈനയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും WHO ചൈനയ്ക്ക് അനുകൂലമായ നിലപാട് എടുക്കുകയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷന് ഏറ്റവും കൂടുതൽ ഫണ്ട് നല്കുന്നത് അമേരിക്കയാണ്. 400 മില്യൺ ഡോളറാണ് കഴിഞ്ഞ വർഷം നല്കിയത്. ഇത് WHO യുടെ ഒരു വർഷത്തെ ഫണ്ടിംഗിൻ്റെ 15 ശതമാനത്തിനടുത്ത് വരും. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നിലവിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയിലല്ലെന്നും ആയതിനാൽ അമേരിക്ക നല്കുന്ന ഫണ്ട് ദുരുപയോഗിക്കുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും പ്രസിഡൻ്റ് ട്രംപ് നിലപാട് കടുപ്പിച്ചിരിക്കുകയാണ്. അമേരിക്കയിൽ കൊറോണ ഇൻഫെക്ഷനുകളുടെ എണ്ണം അര മില്യണിലേറെയായി. മരണസംഖ്യ 25,000 കടന്നു.

Other News