Thursday, 19 September 2024

കൊറോണ ഡിലേ ഫേസിലേയ്ക്ക് ബ്രിട്ടൺ. ചുമയും പനിയുമുള്ളവർ ഏഴ് ദിവസത്തേയ്ക്ക് ഐസൊലേറ്റ് ചെയ്യണം. സ്കൂളുകൾ അടയ്ക്കാൻ തീരുമാനമില്ല

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഡിലേ ഫേസിലേയ്ക്ക് ബ്രിട്ടൺ കടന്നു. വൈറസിൻ്റെ വ്യാപനം മന്ദഗതിയിലാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. ഇന്ന് നടന്ന അടിയന്തിര കോബ്രാ മീറ്റിംഗിൻ്റെ തീരുമാനങ്ങൾ ബോറിസ് ജോൺസൺ വിശദീകരിച്ചു. പുതിയ നിർദ്ദേശമനുസരിച്ച് പുതുതായി തുടങ്ങിയ തുടർച്ചയായ ചുമയും പനിയുമുള്ളവർ ഏഴ് ദിവസത്തേയ്ക്ക് ഐസൊലേറ്റ് ചെയ്യണം. സ്കൂളുകൾ അടയ്ക്കാൻ തീരുമാനമില്ല. സ്കൂളുകളിൽ നിന്ന് രാജ്യത്തിന് പുറത്തേയ്ക്കുള്ള ട്രിപ്പുകൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. അനാരോഗ്യമുള്ള പ്രായമായവർ ക്രൂയിസ് ട്രിപ്പുകൾക്ക് പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ബ്രിട്ടണിൽ ഇതുവരെ 596 കൊറോണ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തു പേർ മരണമടയുകയും ചെയ്തു. 5,000 - 10,000 ഇടയ്ക്ക് ആളുകൾക്ക് ഇൻഫെക്ഷൻ ബാധിച്ചിട്ടുണ്ടാകാമെന്ന് ഗവൺമെൻ്റിൻ്റെ ചീഫ് സയൻ്റിഫിക് അഡ് വൈസർ സർ പാട്രിക് വാല്ലൻസ് സൂചിപ്പിച്ചു. തലമുറകൾകണ്ട ഏറ്റവും വലിയ ഹെൽത്ത് ക്രൈസിസിലൂടെയാണ് രാജ്യം കടന്നു പോവുന്നതെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. പലർക്കും തങ്ങളുടെ ഉറ്റവരെ അകാലത്തിൽ നഷ്ടപ്പെട്ടേക്കാം. രാജ്യത്തെ മരണനിരക്ക് ഇനിയുമുയരുമെന്ന് ബോറിസ് സൂചിപ്പിച്ചു.

Other News