Friday, 20 September 2024

കേരള - യൂറോപ്പ് ഡയറക്ട് ഫ്ളൈറ്റ് സർവീസിന് നടപടിയുണ്ടാകും... എൽഡിഎഫിൻ്റെ പ്രവാസി മാനിഫെസ്‌റ്റോ നിർദ്ദേശങ്ങളിൽ ബ്രിട്ടണിലെയും അയർലണ്ടിലെയും മലയാളികളുമായി സംവദിച്ച് കേരള ധനമന്ത്രി ഡോ. തോമസ് ഐസക്കും തോമസ് ചാഴികാടൻ എം.പിയും

കേരളം ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പ്രസ്താവിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിനു തന്നെ മാതൃകയായ പ്രവർത്തനമാണ് കേരളം കാഴ്ചവച്ചത്. യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് നഴ്സുമാരടക്കമുള്ളവർക്ക് കൂടുതൽ തൊഴിൽ അവസരത്തിനും ഹെൽത്ത് ടൂറിസത്തിനും സാധ്യത വർദ്ധിപ്പിക്കാനും ഇത് കാരണമാകും. അദ്ദേഹം പറഞ്ഞു. എൽഡിഎഫിൻ്റെ പ്രവാസി മാനിഫെസ്‌റ്റോ നിർദ്ദേശങ്ങളിൽ ബ്രിട്ടണിലെയും അയർലണ്ടിലെയും മലയാളികളുമായി സംവദിക്കുന്ന വർച്വൽ സൂം മീറ്റിംഗിലാണ് ധനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ സംബന്ധിച്ച എൽഡിഎഫിൻ്റെ മാനിഫെസ്റ്റോ രൂപീകരിക്കുന്നതിൻ്റെ ഭാഗമായാണ് തോമസ് ഐസക്ക് സൂം മീറ്റിംഗിൽ പങ്കെടുത്തത്. കോട്ടയം എം.പി തോമസ് ചാഴികാടനും യുകെയിലെയും അയർലണ്ടിലെ മലയാളികളുമായി സംവദിക്കുകയും ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്തു.

യൂറോപ്പിൽ നിന്ന് കേരളത്തിലേയ്ക്ക് ഡയറക്ട് ഫ്ളൈറ്റ് സർവീസ് നടപ്പാക്കാൻ വേണ്ട കാര്യങ്ങൾ എൽഡിഎഫ് സർക്കാർ ഗൗരവമായെടുത്തിട്ടുണ്ടെന്ന് ഡോ. തോമസ് ഐസക് അറിയിച്ചു. സർവീസ് നടത്തുന്ന എയർലൈനുകൾക്ക് ഫ്യുവലിംഗിന് അധിക ചിലവു വരുന്ന സാഹചര്യം നിലവിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്യുവൽ ടാക്സ് മറ്റു സംസ്ഥാനങ്ങളിലേതിന് തുല്യമാക്കിയിട്ടുണ്ട്. കൂടാതെ എയർലൈനുകളുമായി ഡയറക്ട് സർവീസ് സംബന്ധിച്ച് കൂടിയാലോചനകൾ നടത്താൻ നടപടിയുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

കേരള സംസ്ഥാനം നിർണായകമായ വഴിത്തിരിവിലാണ്. ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന പ്രവർത്തനമാണ് എൽഡിഎഫ് സർക്കാർ നടത്തുന്നത്. കൊറോണ പ്രതിസന്ധിയിൽപ്പോലും എല്ലാവർക്കും ഭക്ഷണവും ചികിത്സയും ലഭിക്കുന്നുണ്ടെന്ന് ഗവൺമെൻ്റ് ഉറപ്പു വരുത്തിയതായി ധനമന്ത്രി പറഞ്ഞു. ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ഖജനാവിലെ വലിയ ഭാഗം ചിലവഴിക്കപ്പെടുമ്പോഴും ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി കിഫ്ബി അടക്കമുള്ളവ വഴി ഫൈനാൻഷ്യൽ ഇമ്മൊബിലൈസിംഗ് നടത്തി 60,000 കോടിയോളം രൂപ സംസ്ഥാന സർക്കാർ സ്വരൂപിച്ചതായി ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തിൻ്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്ന നയങ്ങളാണ് ഗവൺമെൻ്റ് പിന്തുടരുന്നത്.

പ്രവാസി മലയാളികളുടെ സഹായത്തോടെ വിദേശങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് കേരളത്തിൽ നിന്ന് ഉദ്യോഗാർത്ഥികളെ സപ്ളൈ ചെയ്യുന്ന ഡിജിറ്റൽ എംപ്ളോയിമെൻ്റ് പ്ളാറ്റ്ഫോമുകൾക്ക് സംസ്ഥാന സർക്കാർ രൂപം നല്കുമെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. പ്രവാസികൾ കേരളത്തിലെത്തുമ്പോൾ വിവിധ കാര്യങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കാനായുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിദേശ രാജ്യങ്ങളിൽ കൂടുതൽ നഴ്സിംഗ് വേക്കൻസികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സുവർണാവസരം കേരളത്തിന് പരമാവധി പ്രയോജനപ്പെടുന്ന രീതിയിൽ പ്രഫഷണൽ വിദ്യാഭ്യാസ രംഗത്ത് നയപരിപാടികൾ ആവിഷ്കരിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണക്കാർക്കായി ഏറ്റവും ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ഗവൺമെൻ്റാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരെന്ന് സൂം മീറ്റിംഗിൽ പങ്കെടുത്ത കോട്ടയം എം.പി തോമസ് ചാഴികാടൻ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ കാര്യക്ഷമമായി നടത്തിയ സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചു ചാട്ടം കഴിഞ്ഞ നാലര വർഷം കൊണ്ട് ഉണ്ടായതായി ചാഴികാടൻ സൂചിപ്പിച്ചു.  എൽഡിഎഫ് ഭരണത്തിൻ്റെ തുടർച്ചയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് എം.പി  അഭിപ്രായപ്പെട്ടു.

എൽഡിഎഫ് യുകെ - അയർലണ്ട് കൺവീനർ രാജേഷ് കൃഷ്ണയുടെ ആമുഖത്തോടെ ആരംഭിച്ച ഇൻ്ററാക്ടീവ് സെഷനിൽ പ്രവാസി കേരള കോൺഗ്രസ് യുകെ പ്രസിഡൻ്റ് ഷൈമോൻ തോട്ടുങ്കൽ സ്വാഗതം ആശംസിച്ചു. ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്താനായി പ്രവാസികൾ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അബ്രാഹാം കുര്യൻ മീറ്റിംഗിൽ അവതരിപ്പിച്ചു. പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എൻആർഐ കമ്മീഷൻ രൂപീകരിക്കണമെന്ന നിർദ്ദേശം സി.എ ജോസഫ് മുന്നോട്ടുവച്ചു. അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്, യുകെ - അയർലണ്ട് സെക്രട്ടറി ഹെർസേവ് ബെയിൻസ് മീറ്റിംഗിൽ സംസാരിച്ചു. പ്രവാസി കേരള കോൺഗ്രസ് സെക്രട്ടറി ജിജോ അരയത്ത് യോഗത്തിൽ ആശംസാ പ്രസംഗം നടത്തി. ചേതന യുകെയുടെ സെക്രട്ടറി ലിയോസ് പോൾ നന്ദി പ്രകാശിപ്പിച്ചു.
 

Other News