Saturday, 21 September 2024

ദുബായ് ഭരണാധികാരി ഷെയ്ക്ക് മൊഹമ്മദിനെതിരെ ബ്രിട്ടീഷ് കോടതിയുടെ വിധി. രണ്ടു കുട്ടികളുടെ സംരക്ഷണാവകാശത്തിൽ നിയന്ത്രണം.

ദുബായ് ഭരണാധികാരി ഷെയ്ക്ക് മൊഹമ്മദിനെതിരെ ബ്രിട്ടീഷ് കോടതിവിധി പുറപ്പെടുവിച്ചു. രണ്ടു കുട്ടികളുടെ സംരക്ഷണാവകാശത്തിൽ നിയന്ത്രണമേർപ്പെത്തിയതായുള്ള ജഡ്ജ്മെൻറ് ഇന്ന് പ്രസിദ്ധീകരിച്ചു. ഇവരുടെ സ്കൂളിംഗ്, മെഡിക്കൽ കെയർ എന്നിവയുടെ ഉത്തരവാദിത്വം പൂർണമായും ഷെയ്ക്കിൻ്റെ മുൻഭാര്യ പ്രിൻസസ് ഹയായ്ക്ക് നല്കി. 72 കാരനായ ഷെയ്ക്കും 47 കാരിയായ പ്രിൻസസ് ഹയായും തമ്മിലുള്ള കേസിലെ ഏറ്റവും സുപ്രധാന വിധിയാണ് ഉണ്ടായിരിക്കുന്നത്. 2019 ൽ യുഎഇയിൽ നിന്ന് പാലായനം ചെയ്ത പ്രിൻസസ് ഹയാ ഇപ്പോൾ യുകെയിലാണ് താമസിക്കുന്നത്. ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ ഏറ്റവും സീനിയറായ ഫാമിലി കോർട്ട് ജഡ്ജായ സർ ആൻഡ്രൂ മക് ഫാർലിനാണ് വിധി പ്രസ്താവിച്ചത്. ഷെയ്ക്ക് മൊഹമ്മദിൻ്റെ കർശനമായ നിയന്ത്രണ സ്വഭാവം അസ്വീകാര്യമെന്ന് കോടതി വിലയിരുത്തി.

ഷെയ്ക്കിൻ്റെയും ഹയായുടെയും 14 വയസുള്ള  മകൾ അൽ ജലീല, 10 വയസുള്ള മകൻ സയീദ് എന്നിവരുടെ സംരക്ഷണാവകാശം സംബന്ധിച്ചാണ് വിധി വന്നിരിക്കുന്നത്. മുൻ ജോർദ്ദാൻ രാജാവായ ഹുസൈനിൻ്റെ മകളാണ് പ്രിൻസസ് ഹയാ. രണ്ടു കുട്ടികളെയും ദുബായിലേയ്ക്ക് തിരികെയെത്തിക്കണമെന്ന നിലപാടിലായിരുന്നു ഷെയ്ക്ക് മുഹമ്മദ്. കുതിരയോട്ടത്തിൽ കമ്പക്കാരനായ ഷെയ്ക്ക് മൾട്ടി ബില്യണയറും ദുബായിയുടെ പ്രധാനമന്ത്രിയുമാണ്. ഷെയ്ക്കിന് കുട്ടികളെ നേരിട്ടു കാണാനാവില്ല. എന്നാൽ ടെലിഫോണിലൂടെ സംസാരിക്കാൻ അനുമതി നല്കിയിട്ടുണ്ട്. പ്രിൻസസ് ഹയായ്ക്ക് ഗാർഹിക പീഡനം നേരിടേണ്ടി വന്നതായി കോടതി കണ്ടെത്തി.

ഷെയ്ക്കിൻ്റെ ആറു ഭാര്യമാരിൽ ഏറ്റവും പ്രായം കുറഞ്ഞവളാണ് പ്രിൻസസ് ഹയാ. കഴിഞ്ഞ ഡിസംബറിൽ 251.5 മില്യൺ പൗണ്ടിൻ്റെ സെറ്റിൽമെൻ്റ് കേസിൽ പ്രിൻസസ് ഹയായ്ക്ക് അനുകൂലമായി ബ്രിട്ടീഷ് ഹൈകോർട്ട് വിധി പുറപ്പെടുവിച്ചിരുന്നു

Other News