Friday, 20 September 2024

ചാൻസലറുടെ നയം ഏറ്റവും ദോഷമുണ്ടാക്കിയത് പെൻഷൻ ഫണ്ടുകൾക്ക്... തകർച്ച ഒഴിവാക്കാൻ ഉറക്കമിളച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്റ്റാഫുകൾ ഗവൺമെൻ്റ് ബോണ്ടുകൾ വാങ്ങാനുള്ള പദ്ധതി തയ്യാറാക്കി.

ചാൻസലറുടെ മിനി ബഡ്ജറ്റ്  ഏറ്റവും ദോഷമുണ്ടാക്കിയത് ബ്രിട്ടണിലെ പെൻഷൻ ഫണ്ടുകൾക്ക്. ചൊവ്വാഴ്ച രാത്രിയോടെ മിക്കവയും തകർച്ചയെ അഭിമുഖീകരിക്കുന്ന സ്ഥിതിയിലെത്തിയിരുന്നു. ഇതേത്തുടർന്ന് രാത്രി മുഴുവനും ജോലി ചെയ്താണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്റ്റാഫുകൾ അടിയന്തിരമായി ഗവൺമെൻ്റ് ബോണ്ടുകൾ വാങ്ങാനുള്ള പദ്ധതി തയ്യാറാക്കിയത്. ബുധനാഴ്ച രാവിലെയോടെ ലോംഗ് ടേം ബോണ്ടുകൾ സംരക്ഷിക്കാനുള്ള നടപടിയായി. പെൻഷൻ ഫണ്ടുകൾ നിക്ഷേപിച്ചിരിക്കുന്ന ഹൈ റിസ്കിലുള്ള ബോണ്ടുകൾ വാങ്ങാനുള്ള തീരുമാനമാണ് ബാങ്ക് കൈക്കൊണ്ടത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ അസാധാരണമായ നടപടിയാണ് സെൻട്രൽ ബാങ്കിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

മിനി ബഡ്ജറ്റ് മൂലമുള്ള പ്രതിസന്ധി തുടരുമ്പോൾ നിരവധി മോർട്ട്ഗേജ് പ്രൊവൈഡർമാർ, വിവിധ ഡീലുകൾ വിപണിയിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് കുത്തനെ ഉയർത്തുമെന്ന ആശങ്കയെ തുടർന്നാണിത്. വിവിധ ഗവൺമെൻ്റ് ഡിപ്പാർട്ട്മെൻ്റുകളുടെ ചിലവ് ചുരുക്കുന്ന കാര്യം ചാൻസലർ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. പൗണ്ടിൻ്റെ വിലയിടിവിനെ തുടർന്ന് കടുത്ത വിമർശനമാണ് ചാൻസലർ നേരിടുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള പുതിയ മിഡ് ടേം പ്ളാൻ നവംബർ 23 ന് പാർലമെൻ്റിന് മുമ്പാകെ ചാൻസലർ അവതരിപ്പിക്കും.

ബ്രിട്ടൻ്റെ ടാക്സ് ഇളവു പ്ളാനിൽ ആശങ്കയുമായി ഐഎംഎഫ് രംഗത്തെത്തിയിരുന്നു. ടോപ്പ് ടാക്സ് ബാൻഡ് പിൻവലിച്ചത് അനാരോഗ്യകരമായ നയമാണെന്ന് ഇൻറർനാഷണൽ മോണിട്ടറി ഫണ്ട് പറഞ്ഞു. പാവപ്പെട്ടവരും സമ്പന്നരും തമ്മിലുള്ള സാമ്പത്തിക വ്യതിയാനം കൂടാനെ ഇതുപകരിക്കുകയുള്ളുവെന്ന് ഐഎംഎഫ് സൂചിപ്പിച്ചു. യുകെയുടെ മിനി ബഡ്ജറ്റിൽ അസാധാരണമായ ഇടപെടലാണ് ഐ എം എഫിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.

ബ്രിട്ടൺ സാമ്പത്തിക കമ്മി നിയന്ത്രിക്കാൻ അച്ചടക്കത്തോടെയുള്ള നടപടികൾ  സ്വീകരിക്കണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടൻ്റെ സാമ്പത്തിക നയത്തെ വൈറ്റ് ഹൗസിൻ്റെ ഇക്കണോമിക് അഡ്വൈസർ നിശിതമായി വിമർശിച്ചു. ഇങ്ങനെയൊരു നയം മൂലം പൗണ്ടിൻ്റെ മൂല്യമിടിഞ്ഞതിൽ അത്ഭുതപ്പെടാനില്ലെന്ന് ബ്രയൻ ഡീസ് പറഞ്ഞു. മിനി ബഡ്ജറ്റിനെ തുടർന്ന് പൗണ്ടിൻ്റെ മൂല്യം 1.03 യു എസ് ഡോളർ എന്ന താഴ്ന്ന നിലയിൽ എത്തിയിരുന്നു.

 

Other News