Sunday, 06 October 2024

പോലീസ് ചോദ്യം ചെയ്യുമ്പോൾ കുറ്റാരോപിതന് മറുപടി നല്കാതിരിക്കാനുള്ള അവകാശമുണ്ട്. സോളിസിറ്റർ ബൈജു വർക്കി തിട്ടാലയുടെ ലേഖനം.


ഒരു കുറ്റവാളിയെന്ന് കരുതി അറസ്റ്റ് ചെയ്യപ്പെട്ടയാളെ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതും ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും പോലീസിന്റെ നിയമപരമായ ഉത്തരവാദിത്തമാണ്. ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയിരിക്കാനുള്ള അവകാശവുമുണ്ട്.(Right of Silence). കുറ്റവാളി തന്നില്‍ ആരോപിതമായിരിക്കുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെടുകയാണെന്നും ചോദ്യം ചെയ്യുമ്പോള്‍ ഉത്തരം നല്‍കാനും നല്‍കാതിരിക്കാനുമുള്ള അവകാശമുണ്ടെന്നും ഇത്തരത്തില്‍ നല്‍കുന്ന ഉത്തരങ്ങള്‍ ചിലപ്പോള്‍ അന്വേഷണത്തിനായി ഉപയോഗിക്കുമെന്നും ഉത്തരം പറയാതിരുന്നാലുണ്ടാകുന്ന സാഹചര്യത്തില്‍ അതിന്റെ കാരണം എന്തെന്ന് അനുമാനിക്കാന്‍ കോടതിയില്‍ പറയാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂട്ടി അറിയിക്കണം. ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയില്ലെങ്കില്‍ കുറ്റാരോപിതന്‍ നല്‍കുന്ന ഉത്തരമോ, കുറ്റസമ്മതമോ കോടതിയില്‍ സ്വീകരിക്കാനാകില്ല. അതായത് പോലീസ് മേല്‍പറഞ്ഞ Caution നല്‍കാതെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന്‍ പറയുന്ന യാതൊന്നും തെളിവായി കോടതിയില്‍ സ്വീകരിക്കാനാവില്ല.

കുറ്റാരോപിതനെ ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ക്ക് മൂന്ന് ഓപ്ഷനാണുള്ളത്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുക, ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതിരിക്കുക (ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതിരിക്കുക), തയ്യാറാക്കിയ ഒരു സ്റ്റേറ്റ്‌മെന്റ് കൊടുക്കുക, . മേല്‍പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ക്ക് പുറമേ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും മറ്റു ചിലതിന് മറുപടി പറയാതിരിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ഉത്തരം പറയാതെ വരുന്ന ചോദ്യങ്ങളുടെ പ്രാധാന്യവും ആരോപിച്ചിരിക്കുന്ന കുറ്റവുമായി ബന്ധപ്പെടുത്തിയുള്ള ബന്ധവും കോടതിയില്‍ വളരെ വ്യക്തമായി പ്രോസിക്യൂഷന്‍ ലോയര്‍ കോടതിയില്‍ എടുത്തു പറയുകയും തന്‍മൂലം പ്രതികൂലമായ നിഗമനത്തിലെത്താന്‍ (Adverse Inference) സാധ്യതയുണ്ട്. അക്കാരണത്താല്‍ ചോദ്യം ചെയപ്പെടലിന്റെ ആദ്യം തന്നെ വക്കീലുമായി ധാരണയിലെത്തുകയും മേല്‍പറഞ്ഞ മൂന്ന് മാര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിക്കുകയും അതില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നതാണ് ഉചിതം.

കുറ്റാരോപിതന് ചോദ്യം ചെയ്യപ്പെടുമ്പോള്‍ നിശബ്ദനായിരിക്കാന്‍ അവകാശമുണ്ടോ എന്നത് വളരെ സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്. Section 34 to 38 Criminal justice and public order act 1994 (CJPOA 1994) എന്ന നിയമ നിര്‍മാണത്തോടെ കുറ്റാരോപിതന്റെ അവകാശങ്ങള്‍ വളരെയധികം ചുരുക്കപ്പെട്ടു എന്നതാണ് വസ്തുത. കാരണം പോലീസ് ചോദ്യം ചെയ്യുമ്പോള്‍ കുറ്റാരോപിതന്‍ നിശബ്ദനായിരുന്നാല്‍ വിചാരണ വേളയില്‍ ജൂറിക്ക് ഇയാള്‍ ഉത്തരം പറയാതിരിക്കുന്നത് കണക്കിലെടുത്ത്  പ്രതികൂലമായ നിഗമനത്തിലെത്താന്‍ (Adverse Inference) സാധ്യതയുണ്ട്. ആയതിനാൽ   ജൂറിയെ ഏതു തരത്തില്‍ ഇത് സ്വാധീനിച്ചു എന്നത് തീര്‍ച്ചയായും കണക്കിലെടുക്കേണ്ടതാണ്. എന്നിരുന്നാലും ഇത്തരത്തില്‍ കുറ്റാരോപിതന്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ നിശബ്ദനായിരുന്നതു കൊണ്ടുമാത്രം ഒരാളെ കുറ്റക്കാരനായി വിധിക്കാന്‍ സാധിക്കുകയില്ല. അത്തരത്തില്‍ വിധിക്കപ്പെടുന്നത് സ്റ്റാറ്റിയൂട്ട് മുഖാന്തരം തന്നെ നിയന്ത്രിച്ചിരിക്കുന്നു. മാത്രമല്ല, കുറ്റാരോപിതന്‍ തന്നെ ചോദ്യം ചെയ്യലില്‍ നിശബ്ദനായിരുന്നാല്‍ത്തന്നെയും കുറ്റം തെളിയിക്കപ്പെടേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം പ്രോസിക്യൂഷന്റെ മാത്രമാണ്.

ചില സാഹചര്യങ്ങളില്‍ ജൂറി ഇത്തരത്തില്‍ Inferenceല്‍ എത്തുന്നത് നിയമപരമായിത്തന്നെ നിയന്ത്രിച്ചിരിക്കുന്നു. ഉദാ. പോലീസ് കുറ്റാരോപിതനായ വ്യക്തിയെ കുറ്റം ചാര്‍ത്തി (Charge) വിചാരണയ്ക്ക് വിധേയനാക്കാന്‍ തീരുമാനിച്ചാല്‍ ഇത്തരത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ ചോദ്യം ചെയ്യല്‍ അവിടെ അവസാനിക്കുകയും തന്‍മൂലം പിന്നീട് ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്നാല്‍ അക്കാരണത്താല്‍ പ്രതികൂല അനുമാനം (Adverse Inference) എടുക്കാന്‍ സാധിക്കില്ല. ആരോപിതമായ കുറ്റകൃത്യം വളരെ സങ്കീര്‍ണ്ണമായതും (Complex) വളരെ മുമ്പ് നടന്നതെന്ന് കരുതപ്പെടുന്നതാണെങ്കിലും ചോദ്യങ്ങള്‍ക്ക് പെട്ടെന്നു തന്നെ മറുപടി പറയുക അസാധ്യമാണെങ്കില്‍ ചോദ്യം ചെയ്യപ്പെട്ട കാര്യങ്ങള്‍ കുറ്റാരോപിതന് ചോദ്യം ചെയ്യപ്പെട്ട സമയത്ത് അറിവുള്ളതുമല്ല എങ്കിൽ  Inferenceല്‍ എത്തുന്നത് നിയമപരമായിത്തന്നെ നിയന്ത്രിച്ചിരിക്കുന്നു.

കുറ്റാരോപിതന് വക്കീലിനെയോ ദ്വിഭാഷാ സഹായിയെയോ കൊടുക്കുക എന്നത് കുറ്റാരോപിതന്റെ നിയമപരമായ അവകാശമാണ്. ഇത്തരത്തില്‍ ലഭിക്കുന്ന വക്കീലിന്റെ ഫീസും ദ്വിഭാഷിയുടെ ഫീസും കൊടുക്കേണ്ടത് സര്‍ക്കാരാണ്. അതായത് മേല്‍പറഞ്ഞ സഹായം ലഭിക്കുന്നതിന് യാതൊരു ഫീസും കുറ്റാരോപിതന്‍ നല്‍കേണ്ട. മേല്‍പറഞ്ഞ രീതിയിലുള്ള തന്റെ അവകാശം പോലീസ് താമസിപ്പിക്കുകയും ചോദ്യം ചെയ്യല്‍ തുടങ്ങുകയും ചെയ്താല്‍ Adverse Inference ഉണ്ടാവില്ല.

കുറ്റാരോപിതനെ ചോദ്യം ചെയ്തത് ഒരു കുറ്റത്തിന്, എന്നാല്‍ ചാര്‍ജ് ചെയ്ത് വിചാരണ നടത്തിയത് മറ്റൊരു വകുപ്പുമാണെങ്കില്‍ Adverse Inference ബാധകമല്ല. ചില സാഹചര്യങ്ങളില്‍ കുറ്റാരോപിതന്‍ തന്റെ പ്രത്യേക അവകാശമായ വക്കീലിന്റെ ഉപദേശമോ, താന്‍ വക്കീലിനോട് പറഞ്ഞ വസ്തുതകള്‍ വെളിപ്പെടുത്താന്‍ വിചാരണ വേളയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ഒരാള്‍ തീരുമാനിക്കുന്നത് എന്തുകൊണ്ടാണ് താന്‍ ചോദ്യംചെയ്യലില്‍ നിശബ്ദനായിരുന്നത് എന്നത് കോടതിയെ ബോധിപ്പിക്കുന്നതിനാണ്. 2010ലെ പ്രധാനപ്പെട്ട ഒരു വിധിയില്‍ കോടതി വ്യക്തമാക്കിയത് ഒരു കുറ്റാരോപിതനും തന്റെ വക്കീലുമായുള്ള സംഭാഷണം Legal Professional Privilegeന്റെ പരിധിയില്‍ വരുന്നതാണെന്നും ഇത് പുറത്ത് പറയുന്നത് പൊതു താല്‍പര്യം മുന്‍നിര്‍ത്തി നോക്കിക്കാണാന്‍ പറ്റില്ലെന്നും ഈ അവകാശം പരമപ്രധാനമാണെന്നും മാത്രമല്ല, ഇത്തരത്തില്‍ തന്റെ അവകാശം റദ്ദാക്കി തന്റെ വക്കീലുമായുള്ള സംഭാഷണം പുറത്തു പറയാനുള്ള അവകാശം കുറ്റാരോപിതന്റെ മാത്രം തീരുമാനമാണെന്നും ഇത്തരത്തില്‍ പുറത്തു പറയുന്ന വസ്തുതകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട നിയമപരമായ ബാധ്യത കുറ്റാരോപിതനില്ല എന്ന് ജഡ്ജി ഇയാളെ ധരിപ്പിക്കണം എന്നും മേല്‍പറഞ്ഞ വിധിയില്‍ നിര്‍ദേശിച്ചു.

ഒരാള്‍ കുറ്റാരോപിതനായി ചോദ്യം ചെയ്യപ്പെടുമ്പോള്‍ വക്കീലിന്റെ അഭാവം വളരെ പ്രതികൂലമായി കോടതിയില്‍ വിചാരണ വേളയില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. 

സീനിയർ കോർട്ട്സ് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ലേഖകനായ ബൈജു വർക്കി തിട്ടാല. കേംബ്രിഡ്ജ് സിറ്റി കൗൺസിലറായ തിട്ടാല യുകെയിലെ സജീവ സാമൂഹിക പ്രവർത്തകനാണ്.

Other News