Friday, 20 September 2024

യുകെയിൽ കോവിഡ് ബാധിതരുടെ എണ്ണം 4.9 മില്യൺ. 13 ഒരാൾക്ക് വീതം ഇൻഫെക്ഷനെന്ന് സർവേ.

യുകെയിൽ കോവിഡ് ബാധിതരുടെ എണ്ണം 4.9 മില്യണായി. ഒരാഴ്ച മുൻപ് 4.3 മില്യൺ ആയിരുന്നു കേസുകൾ. 13 ഒരാൾക്ക് വീതം ഇൻഫെക്ഷനുണ്ടെന്ന് സർവേ വെളിപ്പെടുത്തി. ഏപ്രിൽ 2020 ൽ സർവേ തുടങ്ങിയതിനു ശേഷമുള്ള റെക്കോർഡ്‌ നിരക്കാണിതെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു. ഒമിക്രോൺ BA.2 സബ് വേരിയൻ്റാണ് കേസുകൾ ഉയരാൻ കാരണമായത്. കൂടാതെ യുകെയിലെ എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിച്ചതും ആളുകൾ കൂടുതലായി സമ്പർക്കത്തിലേർപ്പെടുന്നതും ഇൻഫെക്ഷൻ വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളിൽ നടത്തിയ ടെസ്റ്റിലൂടെയാണ് ഇൻഫെക്ഷൻ നിരക്ക് കണക്കാക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവരെയും ഇല്ലാത്തവരെയും ടെസ്റ്റിന് വിധേയമാക്കിയിരുന്നു. മാർച്ച് 26 ന് അവസാനിച്ച ആഴ്ചയിലെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്.

പ്രായാധിക്യമുള്ളവരിൽ ഇൻഫെക്ഷൻ നിരക്ക് ഉയർന്നതായി സർവേ കണ്ടെത്തി. കോവിഡ് ടെസ്റ്റ് പോസിറ്റീവായവർ അഞ്ചു ദിവസം വീടുകളിൽ കഴിയണമെന്നും മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കണമെന്നുമാണ് ഗവൺമെൻ്റ് നിർദ്ദേശിച്ചിരിക്കുന്നത്. 18 വയസിൽ താഴെയുള്ളവരും കുട്ടികളും മൂന്നു ദിവസത്തേയ്ക്ക് ഇത് പാലിക്കണം. ഹോസ്പിറ്റലുകളിലെ കോവിഡ്  അഡ്മിഷനുകളുടെ എണ്ണം ജനുവരി 2022 ലേതിന് സമാനമായ നിലയിലാണിപ്പോൾ. എന്നാൽ ഇൻ്റൻസീവ് കെയറിലുള്ളവരുടെ എണ്ണം കുറവാണ്. പ്രായാധിക്യമുള്ളവരിലെ ഇൻഫെക്ഷൻ നിരക്ക് ആശങ്കയുളവാക്കുന്നതാണെന്ന് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ജൊനാതൻ വാൻ റ്റാം സൂചിപ്പിച്ചു. 75 വയസിനു മുകളിൽ പ്രായമുള്ളവർക്ക് സ്പ്രിംഗ് ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യാവുന്നതാണ്.

Other News