Sunday, 06 October 2024

ക്വീനിൻ്റെ മൃതദേഹം വഹിക്കുന്ന പേടകം എഡിൻബറോയിലേയ്ക്ക് പുറപ്പെട്ടു. വീഥികളിൽ പുഷ്പങ്ങളുമായി ആയിരങ്ങൾ

വ്യാഴാഴ്ച മരണമടഞ്ഞ ക്വീൻ എലിസബത്ത് II വിൻ്റെ മൃതദേഹം വഹിക്കുന്ന പേടകം എഡിൻബറോയിലേയ്ക്ക് പുറപ്പെട്ടു. ബാൽമോറാൽ പാലസിൽ നിന്നാണ് ഇന്ന് രാവിലെ ആറു മണിക്കൂറോളം നീളുന്ന വിട വാങ്ങൽ യാത്രയുടെ ആദ്യഘട്ടം ആരംഭിച്ചത്. വീഥികളിൽ പുഷ്പങ്ങളുമായി ആയിരങ്ങൾ പ്രിയ രാജ്ഞിക്ക് ആദരാജ്ഞലിയപ്പിക്കാൻ കാത്തു നിൽപ്പുണ്ട്. ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും നീണ്ട രാജവാഴ്ച നടത്തിയ ക്വീൻ സ്കോട്ട്ലൻഡിലെ ബാൽമോറാൽ പാലസിൽ വച്ച് മരണമടഞ്ഞത്.

തിങ്കളാഴ്ച മുതൽ പൊതു ജനങ്ങൾക്ക് രാജ്ഞിക്ക് ആദരാജ്ഞലിയർപ്പിക്കാൻ അവസരം ലഭിക്കും. സെപ്റ്റംബർ 19 തിങ്കളാഴ്ചയാണ് സ്റ്റേറ്റ് ഫ്യൂണറൽ നടത്തുന്നത്. അന്നേ ദിവസം ബാങ്കു ഹോളിഡേ ആയിരിക്കുമെന്ന് കിംഗ് ചാൾസ് III പ്രഖ്യാപിച്ചു.

ക്വീനിൻ്റെ സ്റ്റേറ്റ് ഫ്യൂണറൽ വെസ്റ്റ് മിൻസ്റ്റർ ആബേയിൽ വച്ചായിരിക്കും നടക്കുന്നത്. ബ്രിട്ടണിലെ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കിരീടധാരണം നടക്കുന്ന ചരിത്രപ്രസിദ്ധമായ ചർച്ചാണ് വെസ്റ്റ് മിൻസ്റ്റർ ആബേ.  ഇവിടെ വച്ചാണ് 1947 ൽ പ്രിൻസ് ഫിലിപ്പുമായുള്ള വിവാഹവും 1953 ൽ ക്വീനിൻ്റെ കിരീടധാരണവും നടന്നത്. 18-ാം നൂറ്റാണ്ടിനുശേഷം ഒരു രാജാവിൻ്റെയോ രാജ്ഞിയുടെയോ ഫ്യൂണറൽ ആബേയിൽ വച്ച് നടന്നിട്ടില്ല. 2002 ൽ ക്വീൻ മദറിൻ്റെ സംസ്കാര ചടങ്ങുകൾ ഇവിടെ വച്ച് നടന്നിരുന്നു.

ലോകത്തിലെ എല്ലാ രാഷ്ട്രത്തലവന്മാർക്കും ക്വീനിൻ്റെ ഫ്യൂണറലിന് ഔദ്യോഗിക ക്ഷണം ലഭിക്കും. യുകെയിലെ സീനിയറായ രാഷ്ടീയ നേതാക്കൾ, മുൻ പ്രധാനമന്ത്രിമാർ എന്നിവർക്കും ക്ഷണം ഉണ്ടാകും. ക്വീനിൻ്റെ ഫ്യൂണറൽ ദിവസം സ്കൂളുകൾ അടഞ്ഞു കിടക്കും. ഭൂരിപക്ഷം ബിസിനസ് സ്ഥാപനങ്ങളും അവധി പ്രഖ്യാപിക്കും. ഷോപ്പുകൾ മിക്കവയും തുറന്നു പ്രവർത്തിക്കില്ല. ക്വീനിൻ്റെ മരണത്തെ തുടർന്ന് പത്തു ദിവസത്തെ ദേശീയ ദുഃഖാചരണത്തിലാണ് ബ്രിട്ടനിപ്പോൾ.

Other News