Friday, 06 September 2024

എനർജി ഉപയോഗം കുറയ്ക്കാനുള്ള പബ്ളിക് ക്യാമ്പയിൻ ഉണ്ടാവില്ല. നീക്കത്തിന്  തടയിട്ടത് പ്രധാനമന്ത്രിയുടെ ഓഫീസ്

എനർജി ഉപയോഗം കുറയ്ക്കാനുള്ള പബ്ളിക് ക്യാമ്പയിൻ വേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതായി റിപ്പോർട്ട്. രാജ്യത്ത് വിൻ്ററിൽ ഇലക്ട്രിസിറ്റി, ഗ്യാസ് ഷോർട്ടേജ് ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് എനർജി ഉപയോഗം നിയന്ത്രിക്കുന്നതിനായുള്ള പബ്ളിക് ഇൻഫോർമേഷൻ ക്യാമ്പയിന് പദ്ധതിയിട്ടത്. 15 മില്യൺ പൗണ്ട് ചെലവുവരുന്ന ക്യാമ്പയിന് ബിസിനസ് സെക്രട്ടറി ജേക്കബ് റീസ് മോർഗാണ് അനുമതി നല്കിയത്. എന്നാൽ ഇത് നടപ്പാക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതായാണ് സൂചന. പ്രധാനമായും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിൻ്റെയും ഡൗണിംഗ് സ്ട്രീറ്റിൻ്റെയും എതിർപ്പിനെ തുടർന്നാണ് തീരുമാനമെന്നറിയുന്നു. എനർജി ഉപയോഗം കുറയ്ക്കാനുള്ള ക്യാമ്പയിൻ മൂലം പ്രായമായവർ ഹീറ്റിംഗ് സ്വിച്ച് ഓഫ് ചെയ്യുന്ന സ്ഥിതിവിശേഷം പ്രശ്നങ്ങൾ സങ്കീർണമാക്കുമെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ കരുതുന്നു. മുൻ ക്യാബിനറ്റ് മിനിസ്റ്റർ ഇയൻ ഡങ്കൻ സ്മിത്ത് ഡൗണിംഗ് സ്ട്രീറ്റിൻ്റെ ഈ നടപടി തെറ്റാണെന്ന് പറഞ്ഞു. ഷാഡോ ക്ളൈമേറ്റ് ചെയ്ഞ്ച് സെക്രട്ടറി എഡ് മിലിബാൻഡും തീരുമാനത്തെ എതിർത്തിട്ടുണ്ട്.

ഗ്യാസ് ഷോർട്ടേജ് ഉണ്ടായാൽ  വിൻ്ററിൽ പവർകട്ടിനുള്ള സാധ്യതയുണ്ടെന്ന്  നാഷണൽ ഗ്രിഡ് ഇന്നലെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. വീടുകളെ ബാധിക്കുന്ന പവർകട്ട് അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ സംഭവിക്കുകയുള്ളൂവെന്ന് നാഷണൽ ഗ്രിഡ് വ്യക്തമാക്കി. യുകെയിലെ ഇലക്ടിസിറ്റി പ്രൊഡക്ഷനിൽ 40 ശതമാനത്തോളം ഗ്യാസ് പവർ സ്റ്റേഷനുകളിൽ നിന്നാണ്. യൂറോപ്പിൽ നിന്ന് ഇലക്ട്രിസിറ്റി ഇറക്കുമതി ചെയ്യുന്നുമുണ്ട്. റഷ്യയിൽ നിന്നും യൂറോപ്പിലേയ്ക്കുള്ള ഗ്യാസ് ലഭ്യത കുറഞ്ഞതാണ് പ്രധാനമായും പ്രതിസന്ധിയുണ്ടാക്കുന്നത്. റഷ്യയിൽ നിന്നുള്ള ഗ്യാസ് സപ്ളൈയെ ബ്രിട്ടൺ കൂടുതലായി ആശ്രയിക്കുന്നില്ലെങ്കിലും യൂറോപ്പിലുണ്ടാകുന്ന ഷോർട്ടേജ് ഇവിടെയും പ്രശ്നങ്ങൾ സൃഷ്ടിക്കാം.

ആവശ്യമെങ്കിൽ കോൾ പവർ സ്റ്റേഷനുകൾ പ്രവർത്തന സജ്ജമാക്കി നിറുത്താൻ ബ്രിട്ടീഷ് ഗവൺമെൻ്റ് വിവിധ എനർജി കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഡീൽ നാഷണൽ ഗ്രിഡ് ഒപ്പുവച്ചു. ഇ ഡി എഫ്, ഡ്രാക്സ്, യൂണിപ്പർ എന്നീ പവർ സ്റ്റേഷനുകൾ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു.

എനർജി ഉപയോഗം കുറയ്ക്കണമെന്ന് നാഷണൽ ഗ്രിഡ് ബിസിനസുകളോടും ഗാർഹിക ഉപഭോക്താക്കളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. സ്മാർട്ട് മീറ്ററുകളുള്ള വീടുകൾക്ക്  ഇലക്ട്രിസിറ്റി ഉപയോഗം കുറയ്ക്കുന്നതിനായി ഇൻസെൻ്റീവും ഓഫർ ചെയ്തേക്കും. വാഷിംഗ് മെഷീൻ, ഓവൻ എന്നിവ ഉപയോഗിക്കാതിരുന്നാൽ ദിവസേന 10 പൗണ്ട് കസ്റ്റമർക്ക് നല്കാൻ പദ്ധതിയുണ്ട്. വലിയ ബിസിനസുകൾക്കും ഉപയോഗം കുറയ്ക്കുന്നതിനായി ഇൻസെൻ്റീവ് നല്കും. പീക്ക് ടൈമിൽ ബാറ്ററി, ജനറേറ്റർ എന്നിവ ഉപയോഗിച്ചാൽ പേയ്‌മെൻ്റ് ലഭിക്കും. ഉപയോഗം കുറയ്ക്കുന്നതിലൂടെ പവർ കട്ട് ഒഴിവാക്കാമെന്ന പ്രതീക്ഷയാണ് നാഷണൽ ഗ്രിഡിനുള്ളത്.

1970 നു ശേഷം ബ്രിട്ടണിൽ വീടുകൾക്ക് പവർകട്ട് ഏർപ്പെടുത്തിയിട്ടില്ല. പവർ കട്ട് ഏർപ്പെടുത്തണമെങ്കിൽ ഗവൺമെൻ്റിൻ്റെയും കിംഗ് ചാൾസ് III ൻ്റെയും അനുമതി ആവശ്യമായി വരും. എത്രമാത്രം സമയത്തേയ്ക്ക് പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമെന്നത് ഗ്യാസ് ഷോർട്ടേജ് മൂലം എത്ര പവർ സ്റ്റേഷനുകളുടെ പ്രവർത്തനം നിറുത്തി വയ്ക്കേണ്ടി വരുമെന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.

Other News